അങ്കമാലി : അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. ഇരുന്നൂറ് ഗ്രാം രാസലഹരിയുമായി രണ്ട് യുവാക്കളെ സാഹസികമായി പിടികൂടി. കോട്ടയം കോട്ടമുറി അതിരമ്പുഴ പേമലമുക്കാലേൽ അനിജിത്ത് കുമാർ (24), ഈരാറ്റുപേട്ട മറ്റക്കാട് പൂഞ്ഞാർ മുളക്കപ്പറമ്പിൽ അജ്മൽ ഷാ (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗലൂരുവിൽ നിന്ന് കാറിൽ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. കരയാംപറമ്പിൽ വച്ച് കാറിന് പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ വേഗത്തിൽ ഓടിച്ചു പോയി.
തുടർന്ന് പിന്തുടർന്ന് ടി.ബി ജംഗ്ഷനിൽ വച്ച് പിടികൂടുകയായിരുന്നു. പ്രത്യേക അറയിലൊളുപ്പിച്ച് കടത്തുകയായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു. വിൽപ്പനയ്‌ക്കായാണ് എം.ഡി.എം.എ കൊണ്ടുവന്നത്. ആലുവയിലാണ് പ്രതികൾ താമസിക്കുന്നത്. ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ജെ. ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, അങ്കമാലി ഇൻസ്പെക്ടർ എ.രമേഷ്, എസ്.ഐ പ്രദീപ് കുമാർ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ആലുവ മുട്ടത്ത് സ്പായിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇരുപത്തിനാല് ഗ്രാം എം.ഡി.എം.എയും, അറന്നൂറ് ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരായ രണ്ട് പേരെ അറസ്റ്റും ചെയ്തിരുന്നു.
















