ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യൻ വ്യോമസേനയ്‌ക്ക് (IAF) 50 ൽ താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിക്കേണ്ടി വന്നുള്ളൂവെന്ന് ഇന്ത്യയുടെ വൈസ് ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ നര്‍മേദശ്വര്‍ തിവാരി. ഓപ്പറേഷൻ സിന്ദൂരിന്റെ പുതിയ ദൃശ്യങ്ങളും വിശദാംശങ്ങളും അദ്ദേഹം പങ്കുവെച്ചു. എന്‍ഡിടിവി സംഘടിപ്പിച്ച ‘ഡിഫന്‍സ് സമ്മിറ്റി’ലായിരുന്നു അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
ഒരു യുദ്ധം തുടങ്ങാന്‍ വളരെ എളുപ്പമാണ്. പക്ഷേ, അത് അവസാനിപ്പിക്കല്‍ എളുപ്പമല്ല. അത് പ്രധാന കാര്യമായിരുന്നു. നമ്മുടെ സേനകളെ വിന്യസിക്കുമ്പോള്‍ ഈ കാര്യം മനസിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഞങ്ങള്‍ ചെയ്തതെല്ലാം ഞങ്ങളുടെ കഴിവിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. തിരിച്ചടിക്കായി തിരഞ്ഞെടുക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ ഞങ്ങള്‍ക്ക് ഒട്ടേറെ ലക്ഷ്യകേന്ദ്രങ്ങളുണ്ടായിരുന്നു. ഒടുവില്‍ അത് ഒന്‍പതെണ്ണമായി ചുരുക്കി.
ഇന്ത്യയുടെ ‘ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം(IACCS)” ആണ് ഇന്ത്യയുടെ പ്രതിരോധ, പ്രത്യാക്രമണങ്ങളുടെ നട്ടെല്ലായി പ്രവര്‍ത്തിച്ചതെന്നും എയര്‍ മാര്‍ഷല്‍ നര്‍മദേശ്വര്‍ തിവാരി വ്യക്തമാക്കി. പ്രാഥമികഘട്ടത്തിലെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും കനത്ത തിരിച്ചടി നല്‍കാനും ഈ സിസ്റ്റം ഇന്ത്യയെ സഹായിച്ചെന്നും ഇതോടെ സംഘര്‍ഷത്തില്‍നിന്ന് പിന്മാറാന്‍ പാക്കിസ്ഥാൻ നിര്‍ബന്ധിതരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് മൂന്ന് ഉന്നത നിര്‍ദേശങ്ങളാണ് ദല്‍ഹിയില്‍നിന്ന് ലഭിച്ചത്. എതിരാളികള്‍ക്കുള്ള ശിക്ഷാ നടപടി ദൃശ്യമായിരിക്കണം, ഭാവിയിലുണ്ടാകുന്ന ആക്രമണങ്ങള്‍ തടയാനുള്ള സന്ദേശമായിരിക്കണം, പരമ്പരാഗതമായ യുദ്ധത്തിലേക്ക് നീങ്ങുമെന്ന സാധ്യത കണക്കിലെടുത്ത് സായുധസേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം എന്നിവയായിരുന്നു അത്. ശത്രുവിന്റെ നീക്കങ്ങള്‍ക്ക് ഏതുരീതിയിലും തിരിച്ചടി നല്‍കാനുള്ള പൂര്‍ണസ്വാതന്ത്ര്യം ഞങ്ങള്‍ക്ക് ലഭിച്ചു എന്നതാണ് പ്രധാനകാര്യം. അതൊരു വലിയ പോസിറ്റീവായിരുന്നു. അത് ഞങ്ങളുടെ തീരുമാനങ്ങളെടുക്കാനുള്ള കാലയളവ് ചുരുക്കി”, എയര്‍ മാര്‍ഷല്‍ നര്‍മദേശ്വര്‍ തിവാരി പറഞ്ഞു.
ലഷ്‌കര്‍ ആസ്ഥാനങ്ങളായ മുരിദ്‌കെയും ബഹാവല്‍പുരുമായിരുന്നു വ്യോമസേനയ്‌ക്ക് നല്‍കിയിരുന്ന രണ്ട് പ്രധാന ലക്ഷ്യകേന്ദ്രങ്ങള്‍. ഇതിനുപുറമേ നിയന്ത്രണ രേഖയോട് ചേര്‍ന്ന മറ്റ് ഏഴ് കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിനും നല്‍കി. മുരിദ്‌കെയില്‍ ലഷ്‌കര്‍ ആസ്ഥാനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് നേരേയും അവരുടെ തലവന്മാരുടെ രണ്ട് വസതികള്‍ക്ക് നേരേയും ബോംബുകള്‍ വര്‍ഷിച്ചു. ഡ്രോണ്‍ ദൃശ്യങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ ചെറിയ ദ്വാരങ്ങള്‍ മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാല്‍, പ്രാദേശികമായി അവിടെനിന്ന് ലഭിച്ച മറ്റുവീഡിയോകളില്‍ തകര്‍ച്ചയുടെ വ്യാപ്തി സ്ഥിരീകരിച്ചു.
ബഹാവല്‍പുരില്‍ അഞ്ച് കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ലഷ്‌കറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കേഡര്‍മാരുടെ താമസസ്ഥലം, നേതാക്കളുടെ ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ട് കൃത്യമായ ആയുധങ്ങള്‍ കെട്ടിടങ്ങളുടെ വിവിധ നിലകളിലൂടെ തുളച്ചുകയറി. അവരുടെ കമാന്‍ഡ് സംവിധാനങ്ങളെയെല്ലാം നശിപ്പിച്ചു. ആയിരം വാക്കുകളെക്കാളും ചിത്രങ്ങള്‍ സംസാരിക്കുമെന്നും എയര്‍ മാര്‍ഷല്‍ തിവാരി പറഞ്ഞു.
















