ആലപ്പുഴ: കാത്തിരുന്ന ജലപ്പൂരം ഇന്ന്, ആയിരങ്ങള്‍ ഇന്ന് പുന്നമടയിലേക്ക് ഒഴുകിയെത്തും. അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ചുണ്ടനുകളും, കളിവള്ളങ്ങളും രാവിലെ പുന്നമടയിലെത്തും. മഴ ശക്തമായി തുടരുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. മഴപ്പേടിയെ തുടര്‍ന്നാണ് ആഗസ്ത് രണ്ടാം ശനിയാഴ്ചയില്‍ നിന്ന് വള്ളം കളി അവസാന ശനിയാഴ്ചയിലേക്ക് മാറ്റിയത്.
71-ാമത് നെഹ്‌റുട്രോഫി ജലോത്സവം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകരും വള്ളംകളി പ്രേമികളും. പുന്നമടക്കായലിലെ 1150 മീറ്റര്‍ നീളമുള്ള ട്രാക്കുകളായി കരിനാഗങ്ങള്‍ കുതിച്ചുപായുന്ന ആവേശക്കാഴ്ച അവസ്മരണീയമാണ്. കരകളിലും കായലിലും ആവേശം അലതല്ലുന്ന ആപൂര്‍വ നിമിഷങ്ങള്‍.
രാവിലെ 11 മുതലാണു മത്സരങ്ങള്‍. ഇത്തവണ 21 ചുണ്ടന്‍വള്ളങ്ങള്‍ മത്സരിക്കുന്നുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 യാനങ്ങള്‍.
ഉച്ചകഴിഞ്ഞു രണ്ടു മണിക്കു ജലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനാകും. സിംബാബ്വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി പങ്കെടുക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണു രാവിലെ നടക്കുക. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലും. ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ 4 മണിക്ക്. മികച്ച സമയം കുറിക്കുന്ന 4 ചുണ്ടന്‍വള്ളങ്ങളാണു നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനലില്‍ പോരാടുക. വള്ളങ്ങള്‍ ഫിനിഷ് ചെയ്ത സമയം മില്ലി സെക്കന്‍ഡ് വരെ രേഖപ്പെടുത്തും.
ഒന്നിലേറെ വള്ളങ്ങള്‍ ഒരേസമയം കുറിച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. പാസ് ഉള്ളവര്‍ക്കു മാത്രമാണു വള്ളംകളി കാണാന്‍ ഗാലറികളില്‍ പ്രവേശനം. വള്ളംകളി പ്രമാണിച്ചു കൂടുതല്‍ ബസ്, ബോട്ട് സര്‍വീസുകള്‍ ഉണ്ടാകും.












