കാരുണ്യത്തിന്റെയും സേവനത്തിന്റെയും വിശ്വശാന്തിയുടെയും ശബ്ദം ഐക്യ രാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലി ഹാളില്‍ മലയാളത്തില്‍ മുഴങ്ങിക്കേട്ട ദിനത്തിന് ഇന്നേക്ക് 25 വര്‍ഷം.
2000 ആഗസ്റ്റ് 29 ന് നടന്ന സഹസ്രാബ്ദ ലോക സമാധാന ആധ്യാത്മിക ഉച്ചകോടിയിലാണ് അമ്മ മലയാളത്തില്‍ സംസാരിച്ചത്. മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റേയും ജനങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റേയും ശാന്തിമന്ത്രമാണ് അന്ന് ജനത ശ്രവിച്ചത്.
വെറും മൂന്നു മിനിറ്റ് മാത്രം നീണ്ട ഒരു പ്രസംഗത്തിന്റെ അഭി സംബോധനയിലൂടെ ഭാരത സംസ്‌ക്കാരത്തിന്റെ മഹിമ ലോകത്തിന് മനസ്സിലാക്കി കൊടുത്ത സ്വാമി വിവേകാനന്ദനെ പോലെ, ലോകത്തിലെ പ്രസിദ്ധരായ വാഗ്മികളെല്ലാം അണിനിരന്ന വേദിയില്‍ അമ്മ സംസാരിച്ചപ്പോള്‍ അമ്മയുടെ ജീവിതത്തിന്റെ സന്ദേശമാണ് അവിടെ മുഴങ്ങിക്കേട്ടത്.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ആവശ്യകതയും പ്രകൃതിയുടെ പരിരക്ഷയും മതങ്ങളുടെ സമത്വവും വിഷയമാക്കി അമ്മ നടത്തിയ പ്രഭാഷണത്തിന്റെ കാതല്‍ പ്രമേയമായി സമ്മേളനം അംഗീകരിക്കുകയും ചെയ്തു.
അസതോ മാ സദ്ഗമയാ
എന്ന മന്ത്രത്തില്‍ തുടങ്ങി
ലോകത്തിന് മുഴുവന്‍ സുഖം പകരട്ടെ എന്നര്‍ത്ഥം വരുന്ന
ലോകാ സമസ്താ
സുഖിനോ ഭവന്തു
എന്ന പ്രാര്‍ത്ഥനയോടെയാണ് അമ്മ് പ്രഭാഷണം അവസാനിപ്പിച്ചത്.
ഭാരതീയ സംസ്‌കാരത്തിന്റെ സനാതനസ്വരമാണ് അന്ന് ലോകത്തിനു മുമ്പില്‍ മുഴങ്ങിയത്. ഇന്നിപ്പോള്‍ ആ ശുഭ ദിനത്തിന്റെ രജത ജൂബിലി ആഘോഷിക്കുമ്പോള്‍ ലോകത്തെ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നു കൂടിയുണ്ട്. അമ്മയല്ലാതെ ഐക്യ രാഷ്‌ട്ര സഭയില്‍ അന്നും ഇന്നും ആരും മലയാളത്തില്‍ സംസാരിച്ചിട്ടില്ല എന്ന വലിയ വസ്തുത.
അമ്മയുടെ ഈ പ്രഭാഷണം വലിയ വാര്‍ത്തയായിരുന്നു അന്ന്.
മത്സര പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലുമെല്ലാം ചോദ്യമായി വന്ന അമ്മയുടെ ഈ പ്രഭാഷണം കേരളക്കര ഏറെ അഭിമാനത്തോടെയാണ് അന്നും ഇന്നും ഓര്‍ക്കുന്നത്.

അമൃതവാണി
നമ്മുടെ ജീവിത വിജയത്തിന്റെ ശരിയായ അളവുകോല്‍ സ്നേഹം ഒന്നുമാത്രമാണ്. നമ്മള്‍ സ്നേഹമായിത്തീരുമ്പോള്‍ പഞ്ചേന്ദ്രിയങ്ങളും സ്നേഹത്തിന്റെ പാലങ്ങളായി മാറുന്നു. ആരുടെ അഹന്തക്കും എതിര്‍ത്തു തോല്‍പ്പിക്കാനാകാത്തതായി ലോകത്ത് സ്നേഹം ഒന്നുമാത്രമേയുളളൂ. സ്നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാള്‍ സന്തോഷം നല്‍കുന്ന ധനം. കൈയ്യിലിരുന്നിട്ടും കാണാതെ പോകുന്ന ധനം. സ്നേഹത്തിന്റെ കാല്‍പ്പാടുകള്‍ മാത്രമാണ് കാലത്തിന്റെ പാതയില്‍ എന്നും മായാതെ കിടക്കുന്നത്. തന്നെക്കാള്‍ ശക്തനായ ശത്രുവിനെ ഹനിക്കുന്ന ആയുധവും സ്നേഹം തന്നെയാണ്. നിത്യമുക്തനായ ഈശ്വരനെയും പിടിച്ചുകെട്ടുന്നതാണ് സ്നേഹം. മായയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനുളള മന്ത്രവും സ്നേഹമാണ്. എല്ലാ രാജ്യത്തും എല്ലാ കാലത്തും വിലയുള്ള നാണയവും സ്നേഹം മാത്രമാണ്. ഇത് പോക്കറ്റില്‍ ഒളിപ്പിക്കാനുള്ളതല്ല, കര്‍മ്മത്തില്‍ പ്രകാശിപ്പിക്കാനുള്ളതാണ്.
ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം ഈശ്വരമയമാണ്. ഈ സത്യം അറിഞ്ഞാല്‍ നമുക്ക് നമ്മെത്തന്നെയും മറ്റുള്ളവരെയും ഈ ലോകത്തെയും സ്നേഹിക്കാന്‍ മാത്രമേ കഴിയൂ. സ്നേഹത്തിന്റെ ആദ്യത്തെ കുഞ്ഞല നമ്മില്‍ നിന്നുതന്നെയാണ് ഉടലെടുക്കേണ്ടത്. സ്നേഹം നമ്മുടെ ഉള്ളില്‍ നിന്നാണ് തുടങ്ങേണ്ടത്. വിവേകമുള്ള മനുഷ്യര്‍ പരസ്പരം കടിച്ചുകീറാന്‍ തയ്യാറായി നില്‍ക്കുന്നു. അതിനു പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. മനുഷ്യന്‍ സഞ്ചരിക്കുന്ന ദുരന്തങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പുണ്ടാകാമെങ്കിലും മനുഷ്യന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ദുരന്തങ്ങള്‍ തിരിച്ചറിയാന്‍ വഴിയില്ല. മനുഷ്യമനസ്സിന്റെ താപനില അപകടകരമായ വിധത്തില്‍ ഉയരുകയാണ്. ടെന്‍ഷന്‍ ഫ്രീ ജീവിതമാണ് വേണ്ടത്. പക്ഷേ, മിക്കവരും സൗജന്യമായി ടെന്‍ഷന്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. നമ്മുടെ സുഖത്തിനും ദുഃഖത്തിനും കാരണം നമ്മുടെ മനസ്സും മനോഭാവവും തന്നെയാണ്. മനസ്സിനെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്തിടത്തോളം കാലം ദുഃഖം നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും. എന്നാല്‍ മനസ്സ് നമ്മുടെ നിയന്ത്രണത്തിലാകുമ്പോള്‍ ഒരു ദുരന്തത്തിനും ചീത്ത അനുഭവത്തിനും നമ്മെ ദുഃഖിപ്പിക്കാനോ തളര്‍ത്താനോ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ കൃതജ്ഞതയാണ് സന്തോഷത്തിന് ആധാരം. മനസ്സില്‍ കൃതജ്ഞത നിറയുമ്പോള്‍ സന്തോഷം താനേ ഉണ്ടാകും. വ്യക്തിയുടെയും സമൂഹത്തിന്റെയും ലോകത്തിന്റെയും നിലനില്‍പ്പും തുടക്കവും ഒടുക്കവും കാരുണ്യത്തിലാണ്, ജീവിതം കാരുണ്യത്തില്‍ കെട്ടിപ്പടുക്കണം.
















