കാസര്‍കോട്: കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ചുപേർക്ക് ദാരുണാന്ത്യം. അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരും
ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്.
ഓട്ടോ ഡ്രൈവർ അലി, ആയിഷ, ഹസീന, ഖദീജ. നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. ഇതില്‍ ഹസ്‌നയ്‌ക്ക് പതിനൊന്ന് വയസ് മാത്രമാണ് പ്രായം. ഓട്ടോ ഡ്രൈവർ അലി തലപ്പാടി കെസി റോഡ് സ്വദേശിയാണ്. അപകടത്തില്‍ ചിലർക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരില്‍ നാല് പേര്‍ കര്‍ണാടക സ്വദേശികളെന്നാണ് വിവരം. ബസ് ഡ്രൈവറേയും കണ്ടക്ടറേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്നു ബസ്. ഇതില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
















