പട്ന : കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ വോട്ട് അവകാശ യാത്രയിൽ പോക്കറ്റടിക്കാർ വിലസുന്നു. ദർഭംഗയിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അവകാശ യാത്രയ്‌ക്കിടെ ആർജെഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അലി അസ്‌റഫ് ഫാത്‌മിയുടെ പഴ്സ് പോക്കറ്റടിക്കാർ മോഷ്ടിച്ചു. അതേസമയം ആർജെഡി നേതാവ് ഭോല സാഹ്നിയുടെ മൊബൈലും പഴ്സും മോഷ്ടിക്കുന്നതിനിടെ ഒരു യുവാവ് കയ്യോടെ പിടിക്കപ്പെട്ടു. തുടർന്ന് യുവാവിനെ പോലീസിന് കൈമാറി.
ദർഭംഗയിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അവകാശ യാത്രയ്‌ക്കിടെ അക്രമികൾ ജനക്കൂട്ടത്തെ മുതലെടുത്ത് നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും പഴ്‌സുകളും മൊബൈലുകളും മോഷ്ടിച്ചതായിട്ടാണ് വിവരം. യാത്രയിൽ ഉൾപ്പെട്ട ജനക്കൂട്ടത്തിൽ മറ്റ് നിരവധി പേർക്കും സമാനമായ മോഷണ സംഭവങ്ങൾ ഉണ്ടായി. ഇത് ജനങ്ങളെ പ്രകോപിപ്പിക്കുകയും പോലീസിന്റെ ജാഗ്രതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ട്.
അതേ സമയം തന്റെ പോക്കറ്റ് അടിച്ചെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഫാത്മി രംഗത്തെത്തി. എന്റേത് മാത്രമല്ല, മറ്റ് നിരവധി പ്രവർത്തകരുടെയും നേതാക്കളുടെയും സാധനങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ തന്റെ മൊബൈലും പഴ്‌സും മോഷ്ടിക്കപ്പെട്ടതായി ഭോല സാഹ്നിയും സമ്മതിച്ചു. നിലവിൽ അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തുകൊണ്ട് മറ്റ് മോഷണ കേസുകൾ പോലീസ് അന്വേഷിക്കുന്നുണ്ട്.
















