വൃക്ഷങ്ങളുടെ രക്ഷയ്‌ക്കായി ജീവന്‍ അര്‍പ്പിച്ച വീര വനിതയാണ് അമൃതാ ദേവി. വൃക്ഷത്തിന്റെയും വനത്തിന്റെയും സംരക്ഷണത്തിനായി 1730 ആഗസ്ത് 28ന് അവര്‍ ആത്മാഹുതി ചെയ്തു. രാജസ്ഥാനിലെ ജോധ്പൂരില്‍ അന്നത്തെ ഭരണാധികാരിയായിരുന്ന അഭയ് സിങ് തന്റെ കൊട്ടാരങ്ങളും കോട്ടകളും പണിയുന്നതിനായി അടുത്തുള്ള ഖേജര്‌ലി ഗ്രാമത്തില്‍ നിന്നും ഖേജരി വൃക്ഷങ്ങള്‍ വെട്ടിക്കൊണ്ടുവരാന്‍ സേവകരോട് ഉത്തരവിട്ടു. മരുഭൂമിയിലെ ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്ന, ജനങ്ങള്‍ ഈശ്വരീയമായി സംരക്ഷിച്ചു പോരുന്ന ഖേജരി വൃക്ഷങ്ങള്‍ മുറിക്കുന്നതിനെ ജനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തു. എന്നാല്‍ ബലം പ്രയോഗിച്ച് മുറിക്കാനുള്ള ഭരണാധികാരിയുടെ കല്‍പ്പന ധിക്കരിക്കാന്‍ ഭയന്ന ഗ്രാമീണരെ സംഘടിപ്പിച്ചുകൊണ്ട് രാമോ വൈഷ്‌ണോയി എന്ന ഗ്രാമീണന്റെ പത്‌നിയായ അമൃതാ ദേവിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ ദിവാന്റെ ഉത്തരവ് ലംഘിച്ചു. അമൃതാ ദേവിയും പുത്രിമാരായ അസു, രത്‌നി, ഭാഗു എന്നിവരും മരത്തില്‍ ചുറ്റിപ്പിടിച്ചുകൊണ്ട് മരം മുറിക്കുന്നതിനെ എതിര്‍ത്തു. ദിവാന്റെ സേവകര്‍ അവരെ അടക്കം 363 പേരേ വൃക്ഷത്തോട് ചേര്‍ത്തുവച്ച് വധിച്ചു. ഏഴ് ദിവസം നീണ്ടുനിന്ന ക്രൂരതയില്‍ നിരവധി ഗ്രാമീണരുടെ തലകള്‍ അറുത്തു മാറ്റി. ഒടുവില്‍ ഒരു നവ വധൂവരന്മാരുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ദിവാന്‍ കീഴടങ്ങി. ഗ്രാമവാസികളോട് അദ്ദേഹം ക്ഷമായാചന നടത്തി. ആ പ്രദേശത്തെ ഒരു മരവും മുറിക്കരുതെന്നും ജീവികളെ കൊല്ലരുതെന്നും കല്‍പ്പിച്ചു. ഇന്നും അവിടുത്തെ ജനങ്ങള്‍ ആ ശാസന പാലിച്ചു പോരുന്നു. അപൂര്‍വ്വമായ കറുത്ത മാനുകള്‍ ഈ വനത്തില്‍ വസിക്കുന്നു.
പരിസ്ഥിതി സംരക്ഷിക്കാന്‍ അമൃതാദേവി നടത്തിയ ബലിദാനം ലോകം മുഴുവനും മാതൃകയാണ്. ഉത്തരാഖണ്ഡില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നടന്ന ചിപ്‌കോ പ്രക്ഷോഭത്തിന് പ്രേരണ അമൃതാ ദേവിയുടെ ബലിദാനമായിരുന്നു. ഇന്ന് ഖേജര്‌ലി ഗ്രാമത്തില്‍ അമൃതാ ദേവി സ്മൃതി സ്മാരകം സ്ഥിതി ചെയ്യുന്നു. എല്ലാവര്‍ഷവും ബലിദാന ദിവസം ഇവിടെ പരിസ്ഥിതി മേള നടക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെയെത്തുന്നു. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് അമൃതാദേവി പുരസ്‌കാരം നല്‍കുന്നു ഇവിടെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ 35 ഹെക്ടര്‍ പ്രദേശത്ത് അമൃതാ ദേവി വൃക്ഷോദ്യാനം സ്ഥിതി ചെയ്യുന്നു. പരിസ്ഥിതി പ്രവര്‍ത്തനം നിത്യജീവിതത്തിന്റെ ഭാഗമായി മാറേണ്ട ഈ കാലഘട്ടത്തില്‍ ഭാരതീയര്‍ക്ക് അമൃതാദേവിയുടെ ജീവത്യാഗം എന്നും പ്രേരണ പകര്‍ന്നു നല്‍കും. ഭാരതീയ മസ്ദൂര്‍ സംഘം ഈ ദിനം ദേശീയ പര്യാവരണ്‍ ദിനമായാണ് ആചരിക്കുന്നത്.
ഭൂമിയെ മാതാവായി കാണുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. പരിസ്ഥിതിയോടുള്ള ബന്ധം വെറും ശാസ്ത്രീയമോ, ആധുനികമോ അല്ല. ഭാരതീയ കാഴ്ചപ്പാടില്‍ മനുഷ്യനും
പ്രകൃതിയും പരസ്പരം സഹജീവി സങ്കല്പത്തില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും അഗ്‌നി, സമുദ്രം, വായു, സൂര്യന്‍, നദികള്‍, മരങ്ങള്‍ എന്നിവയ്‌ക്ക് ദൈവികത്വം നല്‍കി ആരാധിച്ചിരുന്നതായി കാണാം. ഈ പ്രകൃതി പൂജ ആധുനിക കാലഘട്ടത്തില്‍ മഹത്തായ നവോത്ഥാന സന്ദേശമാണ് നല്‍കുന്നത്. പ്രകൃതിയെ മനുഷ്യന്‍ നശിപ്പിക്കുന്നതിന്റെ പരിണിതഫലങ്ങള്‍ നാം ഓരോ ദിനവും വ്യത്യസ്ത രൂപത്തില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ പാരമ്പര്യവുമായി പരിസ്ഥിതി സംരക്ഷണം ഇഴുകി ചേര്‍ന്നിരിക്കുന്നു. കുളങ്ങളും കാവുകളും സംരക്ഷിച്ച് ആരാധിച്ചു പോരുന്നത് പ്രകൃതിയോടുള്ള ആത്മബന്ധം സൂചിപ്പിക്കുന്നു.
പഞ്ചഭൂതങ്ങള്‍ മനുഷ്യ ശരീരത്തിലും പ്രപഞ്ചത്തിലും ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന തത്വം, ഒരു വ്യക്തി അനുഷ്ഠിക്കേണ്ട പഞ്ചമഹാ യജ്ഞങ്ങളില്‍ ഒന്നായ ഭൂതയജ്ഞം എല്ലാ ജീവജാലങ്ങളെയും സ്‌നേഹിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുക, പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ്. നാം അനുഷ്ഠിക്കുന്ന അഹിംസാ സിദ്ധാന്തത്തില്‍ പരിസ്ഥിതി സംരക്ഷണവും സ്വാഭാവികമായി ഉള്‍പ്പെടുന്നു. ആയുര്‍വേദം, വാസ്തുവിദ്യ, കാര്‍ഷിക ശാസ്ത്രം ഇവ പ്രകൃതിയോട് പൊരുത്തപ്പെട്ട ജീവിതരീതി നിര്‍ദ്ദേശിക്കുന്നു.
ലോകം നേരിടുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ ഇവയ്‌ക്ക് കാരണം മനുഷ്യന്റെ അതിരുകള്‍ ഇല്ലാത്ത ആഗ്രഹമാണ്. ഇതാണ് ഭൂമിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നത്. വന നശീകരണം, മലിനീകരണം, ജല ചൂഷണം, മണ്ണ് ചൂഷണം, പ്ലാസ്റ്റിക് മലിനീകരണം ഇതെല്ലാം പ്രകൃതിയെ നശിപ്പിക്കുന്നു. ഭൂമിയെ അമ്മയായി കണ്ട് ആദരവോടെ പരിചരിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഭൂമി നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്ന ഇടമാണ്, വാസസ്ഥലമാണ്, ആഹാര സ്രോതസ്സാണ്. അത് വായുവും വെള്ളവും നമുക്ക് നല്‍കുന്നു. അമ്മയെ പോലെ ഭൂമി നമ്മെ പരിപാലിക്കുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം വ്യക്തിപരിവര്‍ത്തനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നതാണ് നമ്മുടെ അടിസ്ഥാന കാഴ്ചപ്പാട്. പരിസ്ഥിതി സ്‌നേഹം നാം ഓരോരുത്തരും മുറുകെ പിടിക്കണം. പരിസ്ഥിതി സംരക്ഷണം നമ്മുടെ ആത്മീയ ജീവിതത്തിന്റെ ഭാഗമാക്കണം. ഈ ഭൂമി നമുക്ക് പൈതൃകമായി അനുഭവിക്കാന്‍ മാത്രം ലഭിച്ചതല്ല. മറിച്ച് ഭാവിതലമുറയ്‌ക്ക് വേണ്ടി ഒരു കരുതലായി ലഭിച്ചതാണ്. അവര്‍ക്കായി ഇതിന്റെ സംരക്ഷണച്ചുമതല നമുക്ക് ഏറ്റെടുക്കാം.
(ബിഎംഎസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)












