കോഴിക്കോട്: സാഹിത്യകാരന്‍ എം.എം. ബഷീറിനെ ചാനല്‍ ചര്‍ച്ചയില്‍ അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വക്കീല്‍ നോട്ടീസ്.
വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ പാട്ടും മൈക്കിള്‍ ജാക്‌സണിന്റെ പാട്ടും തമ്മിലുള്ള താരതമ്യവും ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ആല്‍ബവും അജിതാ ഹരേ എന്ന കഥകളി സംഗീതവും തമ്മിലുള്ള താരതമ്യവും കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ മലയാളം സിലബസില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ നിയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധന്‍ എന്ന നിലയില്‍ സാഹിത്യകാരനായ ഡോ. എം.എം. ബഷീര്‍ വിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ രണ്ട് പാട്ടുകളും താരതമ്യം ചെയ്യാന്‍ ആവശ്യപ്പെടുന്നത് പരിധിക്കപ്പുറമാണെന്നും സംഗീതം പഠിക്കാത്ത മലയാളം ബിഎ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാണെന്നും അതിനാല്‍ വേടന്റെയും മൈക്കിള്‍ ജാക്‌സണിന്റെയും ഗാനങ്ങളുടെ സംഗീതപരമായ സവിശേഷതകളെക്കുറിച്ചുള്ള താരതമ്യ പഠനം സിലബസില്‍ നിന്ന് എടുത്തുമാറ്റി അനുയോജ്യമായ മറ്റൊരു പാഠഭാഗം ഉള്‍പ്പെടുത്തണമെന്നുമാണ് അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
എന്നാല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച വസ്തുതകള്‍ ശരിയായി മനസിലാക്കാതെ വളച്ചൊടിച്ച് ഡോ. ബഷീറിനെ ഇകഴ്‌ത്തിക്കാട്ടുന്ന തരത്തില്‍ ബോധപൂര്‍വ്വമായ പരാമര്‍ശങ്ങള്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തി എന്നാണ് വക്കീല്‍ നോട്ടീസിലെ ആരോപണം. അഡ്വ. ശിവന്‍ മഠത്തില്‍ മുഖേനയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍, ഡോ. അരുണ്‍കുമാര്‍, ജിമ്മി ജെയിംസ്, സ്മൃതി പരുത്തിക്കാട്, സുജയ പാര്‍വ്വതി എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.
ഡോ. ബഷീറിന്റെ വ്യക്തിത്വത്തെയും മാന്യതയെയും അന്തസിനെയും അധിക്ഷേപിച്ച് ഏകപക്ഷീയമായാണ് ചാനലില്‍ ചര്‍ച്ച നടത്തിയതെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. അദ്ദേഹത്തിന് ഈ വിഷയത്തില്‍ എന്ത് പറയാനുണ്ടെന്നുള്ള അവസരം പോലും നിഷേധിച്ച് സ്വാഭാവിക നീതിയുടെ ലംഘനമാണ് നടത്തിയതെന്നും ഇത് മാധ്യമധര്‍മത്തിന്റെ നഗ്നലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിലൂടെ ഡോ. ബഷീറിനോട് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം യുക്തമായ ക്രിമിനല്‍, സിവില്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
















