കൊച്ചി: ചിത്രകല അദ്ധ്യാപനത്തില്‍ നിന്നും വിരമിച്ചെങ്കിലും സര്‍വകലകളിലും വിജയഗാഥയിലാണ് സത്കലാ വിജയന്‍. ക്ഷേത്രോത്സവങ്ങളിലും സമ്മേളന വേദികളിലുമെല്ലാം നിറസാന്നിധ്യം. ആരാരുമറിയാതെ പ്രശസ്ത കലാകാരനെന്ന ഭാവമില്ലാതെ ഏകാന്തനായി ഇരിക്കുന്നതു കാണാം. കുറച്ചു കഴിഞ്ഞാല്‍ കുട്ടികളും സാധാരണക്കാരും അടുത്തു കൂടും. പിന്നെ തന്റെ കലാസുകൃതം കാഴ്ചവയ്‌ക്കും. ഇരിക്കുന്ന സമയം കൊണ്ട് ചിത്രം വരച്ച് കൈയില്‍ കൊടുക്കും. ആരായാലും പെട്ടെന്ന് അത്ഭുതപ്പെട്ടു പോകും.
ആര്‍ട്ടിസ്റ്റ് സത്കലാ വിജയന്‍ ആര്‍എല്‍വി കോളജില്‍ നിന്ന് ഡിപ്ലോമ ഒന്നാം ക്ലാസോടെ പാസായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ചിത്രകല അദ്ധ്യാപകനായി. ഇതിനിടെ 39 ബാലെ, നാടക സമിതികളില്‍ സേവനം അനുഷ്ഠിച്ചു. കൂടാതെ തബല, മൃദംഗം, ഉടുക്ക്, തുടി, ഇടയ്‌ക്ക, ചെണ്ട മുതലായവ പഠിച്ചു രംഗാവിഷ്‌കാരം നടത്തി. കര്‍ട്ടന്‍ വരയ്‌ക്കാനും, നാടകമുള്‍പ്പെടെ വേഷങ്ങള്‍, പ്രച്ഛന്നവേഷങ്ങങ്ങളിലും നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി.
ചിത്രകലയില്‍ ഡോ.ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ്, വെല്‍ഫയര്‍ അവാര്‍ഡ്, ജ്യോതി വെങ്കിടാചലം (മുന്‍ ഗവര്‍ണര്‍) അവാര്‍ഡ്, ഒറീസ ഫോക്‌ലോര്‍ അവാര്‍ഡ് (കേരള കലാമന്ദിരം), കേരള മലയാള പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
വരയും നാട്ടു മൊഴിയും എന്ന പരിപാടി 2050 വേദികള്‍ പിന്നിട്ടു. കാലില്‍ ചിലങ്കയും കയ്യില്‍ ചപ്ലാ കൊടയും മാറില്‍ തുടിയും ഇടയ്‌ക്കയുമായി വേദിയിലെ സത്കലാ വിജയന്റെ നാടന്‍ പാട്ടുകള്‍ ആലാപനം ചെയ്യുമ്പോള്‍ താളം പിടിക്കാന്‍ ആരും മതിമറന്നു കൂടെ ചേര്‍ന്നു പോകും. തിരുവാങ്കുളം ഗവ.ഹൈസ്‌ക്കൂളില്‍ നിന്നാണ് വിരമിച്ചത്.
ഭാര്യ: പ്രസന്നകുമാരി (റിട്ട. ഹൈക്കോടതി ജീവനക്കാരി). മക്കള്‍: അഭിമന്യു, ഐശ്വര്യ. സ്വന്തം ഭക്തികവിതകള്‍, നാടന്‍ പാട്ടുകള്‍, അക്ഷര പാട്ടുകള്‍, ഭാഷാ ഗാനങ്ങള്‍ എഴുതുകയും അവതരിപ്പിക്കുകയും രാമായണമുള്‍പ്പെടെ പുരാണപാരായണവും ചെയ്തു വരുന്നു.













