കണ്ണൂർ: സെൻട്രൽ ജയിലിലെ രാഷ്‌ട്രീയ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നയാൾ പിടിയിൽ. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നൽകാനായിരുന്നു ശ്രമം.
പോലീസുകാരെ കണ്ടതോടെ മൂന്നുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഓടുന്നതിനിടെ അക്ഷയ് നിലത്ത് വീഴുകയായിരുന്നു. ജയിലിലെ രാഷ്‌ട്രീയ തടവുകാർക്ക് വേണ്ടിയാണ് പുകയില ഉൽപ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് നൽകിയ മൊഴി. ഓടി രക്ഷപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്നുപേർ ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സിസടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥർ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകുകയും ചെയ്‌തു. നിരോധിത പുകയില ഉൽപ്പന്നങ്ങളും ഒരു മൊബൈൽ ഫോണും വലിച്ചെറിയുന്നതാണ് ഉദ്യോഗസ്ഥർ കണ്ടത്.
ജോയിൻ്റ് സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
















