ഗുവാഹതി : അസമിലുടനീളമുള്ള ബംഗ്ലാദേശികളെ ഒഴിപ്പിക്കുന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രാജിവെക്കണമെന്ന ആവശ്യവുമായി ജാമിയത്തുൽ ഉലമ ഹിന്ദ് അധ്യക്ഷൻ മഹ്മൂദ് മദനിയുടെ ആവശ്യം തള്ളി ഹിമന്ത. തന്റേത് അസമീസ് രക്തവും കരുത്തും ധീരതയുമാണെന്നും മഹ്മൂദ് മദനിയെ ലഭിച്ചാൽ അദ്ദേഹത്തെയും ബംഗ്ലാദേശിലയക്കുമെന്നും ഹിമന്ത പറഞ്ഞു.
ജാമിയത്തുൽ ഉലമ ഹിന്ദ് ആഗ്രഹിക്കുന്നത് അനുസരിച്ച് നിൽക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ നടന്ന കുടിയിറക്കൽ നീക്കങ്ങളെത്തുടർന്ന് ഹിമന്തയെ നീക്കം ചെയ്ത് വിദ്വേഷ പ്രസംഗ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു മദനിയുടെ ആവശ്യം.
എന്നാൽ തന്നെ തിരഞ്ഞെടുത്തത് ജാമിയത്ത് അല്ല, അസമിലെ ജനങ്ങളാണെന്നാണ് ഹിമന്ത നൽകിയ മറുപടി . “ ജാമിയത്തിനെ എന്റെ തള്ളവിരലിനോട് പോലും താരതമ്യം ചെയ്യില്ല. അവർക്ക് എന്ത് വേണമെങ്കിലും പറയാം, പക്ഷേ തീരുമാനിക്കുന്നത് അസമിലെ ജനങ്ങളാണ് . ബംഗ്ലാദേശികളെ ഈ മണ്ണിൽ നിന്ന് ഒഴിപ്പിക്കും എന്ന നയത്തിൽ മാറ്റമില്ല ,”എന്നും അദ്ദേഹം പറഞ്ഞു.
















