‘അരേ ദുരാചാര നൃശംസ കംസാ/പരാക്രമം സ്ത്രീകളൊടല്ലവേണ്ടൂ’ എന്ന് ശ്രീകൃഷ്ണ ചരിതം മണിപ്രവാളത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയിട്ടുണ്ട്. അവിഹിതമായി കൈക്കലാക്കിയ അധികാരം നിലനിര്‍ത്താന്‍ കംസന്‍, സ്വന്തം സഹോദരി ദേവകിയുടെ ചോരക്കുഞ്ഞുങ്ങളില്‍ എട്ടാമത്തെ കുഞ്ഞിനെ കാലില്‍ പിടിച്ച് കല്ലില്‍ അടിച്ച് കൊല്ലാന്‍ മുതിരുമ്പോള്‍ ആ ‘പെണ്‍കുട്ടി’ രക്ഷപ്പെട്ട് വിളിച്ചു പറഞ്ഞതാണിത്. (കഥ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ) ദേവീഭാഗവതത്തില്‍ വിവരണം ഇങ്ങനെയാണ്: ”കിം മയാഹതയാ മന്ദഃ/ ജാതഃ ഖലു തവാന്തകൃത്” എന്ന്; സംസ്‌കൃതമാണ്, അത് പഠിക്കുന്നതില്‍നിന്ന് ആരോ നമ്മെ ‘വിലക്കി’യിട്ടുണ്ടല്ലോ. പക്ഷേ കുഞ്ചന്റെ വിവര്‍ത്തനം അസ്സലാണെന്നു പറഞ്ഞേതീരൂ, കാരണം ഭടജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയായിരുന്നല്ലോ കവി എക്കാലത്തും.
പെണ്‍കുഞ്ഞ് കംസനെ വിളിച്ചത് ‘ദുരാചാര’ എന്നായിരുന്നു. ദുഷിച്ച ആചാരം ചെയ്ത കംസനും കീചകനും ദുശ്ശാസനനും ഒക്കെ ഒരേമുഖമാണ്; അത് കഥകളി വേഷത്തില്‍ മാത്രമല്ല, ജീവിതത്തിലും. ആ മുഖമാണ് അധര്‍മ്മത്തിന്റേത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവൃത്തിമാറുമെന്നുമാത്രം. അധര്‍മ്മവും അധര്‍മ്മിയും എക്കാലത്തും ജനശത്രുവാണ്. അവര്‍ ജനരക്ഷകരും ജനപ്രതിനിധികളുമാകുമ്പോഴുള്ള അപകടമാണ് വലുത്. ചൊറിയണങ്ങ് കാട്ടില്‍ ഉണ്ടാകുക സ്വാഭാവികമാണ്. പക്ഷേ ഒരു കാടുമുഴുവന്‍ ആ ചെടിയാണെങ്കിലോ?
പക്ഷേ, ശ്രദ്ധിച്ചിട്ടുണ്ടോ? കളവ്, കൊള്ള, കൊലപാതകം, അഴിമതി, അക്രമം തുടങ്ങിയ പല വിഷയങ്ങളിലുമില്ലാത്ത വൈകാരികത പൊതുജനങ്ങള്‍ക്കും സ്ത്രീപീഡനം പോലുള്ള വിഷയത്തിലുണ്ടാകുന്നു. പ്രതി പുരുഷനായാലും സ്ത്രീയായാലും അങ്ങനെയാണ് സമൂഹമനസ്. എന്തായിരിക്കും കാരണം? അത് അമ്മ, സഹോദരി, മകള്‍ എന്നിങ്ങനെയുള്ളവരോടുള്ള ജീവബന്ധംകൊണ്ടാണ്. അവിടെ ‘മാതാവ്’ എന്നത് ഒരു വാക്കല്ലാതായി മാറുന്നു. അങ്ങനെയാണ് ‘മാതൃഭാഷ’യോട് അടുപ്പമുണ്ടാകുന്നത്; ‘മാതൃരാജ്യ’ത്തോടും. അപ്പോഴാണ് ‘മാതൃഭൂമി’, ‘രാഷ്‌ട്രമാതാവ്’, ‘ഭാരതമാതാവ്’ എന്ന വിശേഷണം ‘കാവി സാരിയുടുത്ത സ്ത്രീ’ എന്നതിന് ഉപരിയായി ആരാധ്യമാകുന്നത്. സ്ത്രീ അങ്ങനെ എല്ലാവരുടെയും ഡിഎന്‍എയുടെ ഘടകമായി മാറുന്നത്. ആ മനോനിലയില്‍നിന്ന് സ്ത്രീയെ ഭാര്യയാക്കി മാറ്റുന്ന മനോവിജ്ഞാനീയ (സൈക്കോളജിക്കല്‍) പ്രവൃത്തിയായിരിക്കണം വിവാഹമെന്ന ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാന സങ്കല്‍പ്പംപോലും.
പക്ഷേ, പൊതുപ്രവര്‍ത്തനത്തിലെ ധാര്‍മ്മികതയുടെ കാര്യം പരിഗണിക്കുമ്പോള്‍ ഈ സ്ത്രീവിഷയത്തില്‍ മാത്രം മതിയോ ആവേശവും വികാരത്തള്ളിച്ചകളും എന്നതാണ് കാലികമായ ചോദ്യം.
പേരെടുത്ത് പറയുന്നില്ല, എംഎല്‍എയുടെ സ്ത്രീപീഡനം കേരളത്തിലും അപൂര്‍വ വിഷയമല്ല. (അപൂര്‍വം എന്നാല്‍ ഭാഷയിലെ അര്‍ത്ഥം ‘മുമ്പ് സംഭവിച്ചിട്ടില്ലാത്തത്’ എന്നാണ്. ആ അര്‍ത്ഥത്തിലല്ല പലരും പലപ്പോഴും തട്ടിവിടുന്നതെങ്കിലും). ഇവിടെയും പേരുപറയുന്നില്ല, കാരണം പരാതിവരും, ‘എന്റെ പേരു പറയാതെപോയല്ലോ’ എന്ന് വ്യക്തികളും ‘ഞങ്ങളെക്കുറിച്ച് പറഞ്ഞില്ലല്ലോ’ എന്ന് ചില പാര്‍ട്ടികളും ‘പരാതി’പ്പെട്ടേക്കും. ആക്ഷേപങ്ങളും ആരോപണങ്ങളും അനേ്വഷണങ്ങളും അമുക്കിത്തീര്‍ക്കലുകളും (‘അമിക്കബിള്‍ സെറ്റില്‍മെന്റി’ന് അങ്ങനെയൊരു മലയാളമായാല്‍ കൂടുതല്‍ ഉചിതമാകുമെന്നു തോന്നുന്നു) ഒക്കെയായി വിവാദങ്ങളില്‍ വില്ലന്മാരായവര്‍ ഏറെ. മന്ത്രിയായിരിക്കെ സെക്രട്ടറിയെ ‘ശല്യം’ ചെയ്തതിന് അവരുടെ ഭര്‍ത്താവിനുമുന്നില്‍ ‘പോയിന്റ് ബ്ലാങ്കി’ല്‍ നിന്ന മന്ത്രി, വിമാനത്തില്‍ ശല്യം ചെയ്ത മന്ത്രിമാര്‍, ഫോണ്‍ വിളിച്ച് ‘പൂച്ചക്കഥ’ പറഞ്ഞുവെന്ന് ആക്ഷേപം ഉയര്‍ന്ന മന്ത്രി, ബലാല്‍കാരം ചെയ്ത മന്ത്രി, സ്ത്രീ ബന്ധത്തിന് മുഖത്തിടിയേറ്റ മന്ത്രി, ഐസ്‌ക്രീം മന്ത്രി, സ്വര്‍ണ്ണക്കടത്തും സ്ത്രീ ചൂഷണവും നടത്തിയ മന്ത്രിമാര്‍, ‘തീവ്രത’ കുറച്ചും കൂട്ടിയും പീഡിപ്പിച്ച ജനപ്രതിനിധികള്‍… പട്ടിക നീണ്ടതാണ്. കാല്‍ നൂറ്റാണ്ടിലെ കാര്യങ്ങള്‍ കുപ്രസിദ്ധമാണ്. അതിനും മുമ്പ് തുടങ്ങിയിരുന്നു ഇതെല്ലാം, ജനം ഏറെ ചര്‍ച്ചചെയ്ത ‘പീച്ചി കാര്‍ യാത്ര’യും പാര്‍ട്ടി നിരോധിച്ചപ്പോള്‍ ‘ഒളിവില്‍ കഴിഞ്ഞകാലത്തെ വിക്രിയകളും’ അതിനും മുമ്പുള്ള പീഡനപര്‍വ്വത്തിലെ പൊതുപ്രവര്‍ത്തക വില്ലന്മാരുടെ വൃത്തികെട്ട ചരിത്രങ്ങളാണ്.
ഈ വിഷയത്തില്‍ ജനപ്രതിനിധിയെന്ന നിലയില്‍, ഇഎംഎസിന്റെ ആദ്യമന്ത്രിസഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയായിരുന്ന പി.കെ. ചാത്തന്‍ മാസ്റ്റര്‍ ആണ് ആദ്യപ്രതി. (ചരിത്രപരമായി പറയുമ്പോള്‍ പേര് നിര്‍ബന്ധമാണല്ലോ). ‘ഭാര്യയുടെ കൂട്ടുകാരിയെ ഔദ്യോഗിക വാഹനത്തിലും വസതിയിലും പൊറുപ്പിച്ചുവെന്നായിരുന്നു കേസ്. ”ചാത്തന്‍ മന്ത്രിവരുന്നുണ്ടുമോളെ, പത്തായത്തില്‍ ഒളിച്ചോ മോളെ” എന്ന് അക്കാലത്ത് പ്രതിപക്ഷത്തിന്റെ വായ്‌ത്താരി ഉണ്ടായിരുന്നുവത്രെ. കോണ്‍ഗ്രസ് പക്ഷത്തുനിന്ന് ഈ വിഷയത്തില്‍ ആദ്യം പ്രതിയായത് ആര്‍. ശങ്കറിന്റെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോയാണ്. ‘മന്ത്രി സ്വയംഓടിച്ച് അപകടത്തില്‍പെട്ട കാറില്‍ മന്ത്രിയുടെ ഭാര്യയല്ലാത്ത സ്ത്രീയെ കണ്ട’തായിരുന്നു കേസായത്.
പക്ഷേ, ഇപ്പോള്‍ സംസാരവും വിമര്‍ശനവും പാലക്കാട്ടെ യുവ എംഎല്‍എയുടെ ചെയ്തികളെക്കുറിച്ചാണല്ലോ. സ്ത്രീപീഡന ആരോപണം വന്നപ്പോള്‍ സ്വയം ‘ധാര്‍മ്മിക’ത ഉയര്‍ത്തിപ്പിടിച്ച് നേതാവ് പാര്‍ട്ടിപദവി രാജിവച്ചു. അതുപോരേ? എന്നാണ് ‘പ്രതി’ യുടെ സംരംക്ഷകരുടെ ന്യായം. ഏതായാലും ‘ടൈമിങ്’ കൃത്യമാണ് എന്നാണ് പറയേണ്ടത്.
എന്താണ് ധാര്‍മ്മികത? എന്തിലൊക്കെയാണ് ധാര്‍മ്മികത? എങ്ങനെയാണ് അത് നിലനിര്‍ത്തേണ്ടത്? തുടങ്ങിയ ഏറെ പ്രധാനമായ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ പറ്റിയ സമയം. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതിക്കുള്ള 130-ാം ബില്ലിനെക്കുറിച്ചാണ് പറയുന്നത്. അതൊരു ‘ധാര്‍മ്മികത’യുടെ നിയമത്തുടക്കമാണ്. ധര്‍മ്മത്തിന് നിയമം ഉണ്ടാക്കേണ്ടിവരുന്ന വിചിത്രസ്ഥിതിയെക്കുറിച്ച് ഓര്‍ത്ത് സഹതാപവും ഉണ്ടാകേണ്ടതുണ്ട്.
തെറ്റും കുറ്റവും ചെയ്യുന്നവര്‍, ജനാധിപത്യ സംവിധാനത്തിലൂടെ നേടിയ അധികാരസ്ഥാനങ്ങളില്‍ തുടരുന്ന ഇന്നത്തെ പ്രവണതയ്‌ക്ക് അറുതി വരുത്തുന്നതാണ് നിയമം. ധാര്‍മ്മികത അടിത്തറയാകാത്തതും ആക്കാത്തതും മൂലമാണ് നിയമം വേണ്ടിവന്നത്. പക്ഷേ, ധാര്‍മ്മികത സ്ത്രീപീഡനക്കാര്യത്തില്‍ മാത്രം മതിയോ എന്നതാണ് പ്രധാന ചോദ്യം. ആ ചോദ്യത്തിന് ഉത്തരം തരേണ്ടത് സ്ത്രീപീഡനക്കേസിലെ ‘പ്രതി’യായ എംഎല്‍എയുടെ കാര്യത്തില്‍ ധാര്‍മ്മികതാവാദം പറയുന്നവരാണ്; അത് കേള്‍ക്കുന്ന ജനാവലിയാണ്. അല്ല, സ്ത്രീപീഡന വിഷയത്തില്‍ മാത്രമല്ല ധാര്‍മ്മികത പ്രകടിപ്പിക്കേണ്ടത്. അതാണ് ഈ പുതിയ നിയമത്തിന്റെ കാതല്‍.
ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരു കുറ്റകൃത്യത്തിന് 48 മണിക്കൂര്‍ പോലീസ് കസ്റ്റഡിയില്‍ ആയാല്‍ അയാള്‍ക്കെതിരേ നടപടിക്ക് നിയമമുണ്ട്; സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ആക്ട് ചട്ടം 10 (2) പ്രകാരം. ഒരു മുഖ്യമന്ത്രിക്കെതിരേ കുറ്റകൃത്യത്തിന് ആരോപണമുണ്ടായാല്‍, ‘പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങി’ല്ലെന്ന നിലയില്‍ അയാള്‍ക്ക് തുടര്‍ന്നും ഭരണം നടത്താം. ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് അയാള്‍ പദവി ഉപയോഗിച്ച് കേസില്‍ സ്വാധീനം ചുമത്താനിടയുള്ളതുകൊണ്ടാണ്. പക്ഷേ, സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിക്ക് തുടരാമെന്നാണ് പുതിയ നിയമത്തെ എതിര്‍ക്കുന്നവരുടെ വാദം. എത്ര വിചിത്രം, എത്രമേല്‍ ‘ധാര്‍മ്മികം’ എന്നാലോചിക്കുക.
സ്ത്രീപീഡനം മാത്രം അധാര്‍മ്മികം, എന്നാല്‍, ബന്ധുക്കള്‍ക്കു വേണ്ടി വഴിവിട്ട നിലയില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്, രാഷ്‌ട്രീയം, ജാതി, മതം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സ്വജനപക്ഷപാതം കാണിക്കുന്നത്, അഴിമതി നടത്തുന്നത്, രാജ്യതാല്‍പര്യത്തിനും പൊതു താല്‍പര്യത്തിനുമെതിരുനില്‍ക്കുന്നത്, വാക്കും പ്രവൃത്തിയും വഴി സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നത് തുടങ്ങി കുറ്റകൃത്യങ്ങള്‍ക്ക് വലിയ മേഖലയുണ്ട്, അവിടെയൊന്നും ‘ധാര്‍മ്മികത’ വേണ്ട എന്നാണ് ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് നിലപാടെന്നു വരുന്നു; അതെല്ലാം സത്യപ്രതിജ്ഞാ ലംഘനമായിരുന്നിട്ടും.
പ്രധാനമന്ത്രിയെ അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ നിയമത്തിന്റെ പരിധിയിലാക്കിയില്ല എന്ന കാരണം പറഞ്ഞ് പാര്‍ലമെന്റ് സ്തംഭിപ്പിച്ചവരാണ് പ്രധാനമന്ത്രിയായാലും കുറ്റത്തില്‍ പെട്ടാല്‍ മാറ്റിനിര്‍ത്തുന്ന നിയമത്തെ എതിര്‍ത്ത് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്- ധാര്‍മ്മികതയുടെ വിചിത്രമുഖം!
കള്ളക്കേസാണെന്ന് ആര്‍ക്കും അറിയാമായിട്ടും, ജെയിന്‍ ഹവാലാ കേസില്‍ വ്യാജ എഫ്‌ഐആര്‍ വന്നപ്പോള്‍ എംപിസ്ഥാനം രാജിവെക്കുക മാത്രമല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ഈ കേസില്‍ നിന്നു കുറ്റമുക്തനാകാതെ ഞാനില്ല എന്നു പറഞ്ഞൊഴിയാന്‍ ധൈര്യം കാട്ടിയ ലാല്‍ കൃഷ്ണ അദ്വാനി എക്കാലത്തും പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. കുറ്റവിമുക്തനായി, ഭാരതത്തിന്റെ ഉപപ്രധാനമന്ത്രിവരെയായി അദ്വാനി. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിച്ച് ജയിലില്‍ പോയപ്പോള്‍ ഭാര്യയെ ഡമ്മി മുഖ്യമന്ത്രിയാക്കി ഭരിച്ച ബീഹാര്‍ നേതാവ് ലാലു പ്രസാദിന്റെയും ബിനാമിയെ മുഖ്യമന്ത്രിയാക്കി ജയിലിലിരുന്നു മുഖ്യമന്ത്രി കളിച്ച കേജ്‌രിവാളും എത്രകേസും ആരോപണവുമുണ്ടായാലും അന്വേഷണ ഘട്ടത്തില്‍ പോലുമെത്തിക്കാതെ ‘ഭരണ നൈപുണി കാണികുന്ന’ ഒട്ടേറെ മുഖ്യമന്ത്രിമാരുമുള്ള ഇന്‍ഡി സഖ്യത്തിന് ധര്‍മ്മം നടപ്പാക്കാന്‍ എങ്ങനെ നിയമമുണ്ടാക്കാനാകും? എങ്ങനെ ആ നിയമത്തെ പിന്തുണയ്‌ക്കാനാകും?
തുടക്കത്തില്‍ പറഞ്ഞ ശ്ലോകത്തിന്റെ രണ്ടാം പാദമിങ്ങനെ: ”തവാന്തകന്‍ ഭൂമിതലേ ജനിച്ചൂ/ജവേന സര്‍വത്ര തിരഞ്ഞുകൊള്‍ക.” ജനാധിപത്യത്തില്‍ അങ്ങനെയാണ്, തെരഞ്ഞെടുപ്പെന്നാണ് പേരെങ്കിലും യഥാര്‍ത്ഥ വിധിനിശ്ചയക്കാരെ തിരഞ്ഞുകണ്ടെത്തുക അത്ര എളുപ്പമല്ല. യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് വോട്ടുചെയ്യുന്നവര്‍ ദുഷ്ട നിഗ്രഹം ചെയ്തുകൊണ്ടേയിരിക്കും.
പിന്‍കുറിപ്പ്:
ആഗസ്ത് 24 നാണ് ഭാരത സ്വാതന്ത്ര്യ സമര വിപ്ലവനായകന്‍ ശിവ് റാം രാജ്ഗുരുവിന്റെ ജന്മദിനം.
ഈ ദിവസമാണ് ബ്രിട്ടീഷ് ഇസ്റ്റ് ഇന്ത്യക്കമ്പനി കൊല്‍ക്കത്തയെ അവരുടെ വാണിജ്യ വ്യാപാര ആസ്ഥാനമാക്കിയത്, 1960ല്‍.
















