ലാഹോർ: മുൻ പാക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന്റെ അനന്തരവൻ ഷഹ്‌റെസ് ഖാനെ പാകിസ്ഥാൻ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. 2023 മെയ് 9 ന് നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ഷഹ്‌റെസ് അറസ്റ്റിലായതായി പോലീസ് പറഞ്ഞു.
നേരത്തെ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെട്ടിരുന്നു. എന്നാൽ ഷഹ്‌റെസിനെ തട്ടിക്കൊണ്ടുപോയതായി പോലീസ് നിഷേധിച്ചു.
സിവിലിയൻ വേഷം ധരിച്ച ചിലർ ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാന്റെ വീട്ടിൽ കയറി ജീവനക്കാരെ മർദ്ദിക്കുകയും ഷാഹ്‌റെസിനെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തുവെന്നാണ് പിടിഐ നേതാക്കൾ ആരോപിക്കുന്നത്. അന്താരാഷ്‌ട്ര കായികതാരമായ ഷഹ്‌റെസ് ഖാനെ കിടപ്പുമുറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി. രണ്ട് കുട്ടികളുടെ മുന്നിൽ വെച്ച് അദ്ദേഹത്തെ പീഡിപ്പിച്ചു, ജോലിക്കാരോടും മനുഷ്യത്വരഹിതമായി പെരുമാറിയെന്നും മുതിർന്ന പാർട്ടി നേതാവ് സുൽഫി ബുഖാരി പറഞ്ഞു.
അതേ സമയം ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ വളരെക്കാലമായി പാകിസ്ഥാൻ സൈനിക സംവിധാനത്തിന്റെ വിമർശകയാണ്. ജയിലിൽ വെച്ച് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ നേരിട്ട് ഉത്തരവാദിയാകണമെന്ന് ഇമ്രാൻ ഖാൻ പാർട്ടി അംഗങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് അവർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
72 കാരനായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. അദ്ദേഹത്തിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മെയ് 9 ലെ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിന്റെ മറ്റൊരു അനന്തരവൻ ഹസ്സൻ നിയാസിയും സൈനിക കോടതി ശിക്ഷിച്ചിട്ടുണ്ട്. പാകിസ്ഥാൻ ചരിത്രത്തിൽ സൈന്യത്തിനെതിരായ ഏറ്റവും സംഘടിത പ്രതിഷേധങ്ങളിലൊന്നായി ഈ സംഭവങ്ങൾ കണക്കാക്കപ്പെടുന്നുണ്ട്.
















