ലണ്ടൻ: പ്രശസ്ത പ്രവാസി വ്യവസായിയും മനുഷ്യസ്‌നേഹിയുമായ ലോർഡ് സ്വരാജ് പോൾ 94 ാം വയസ്സിൽ ലണ്ടനിൽ അന്തരിച്ചു. അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമാണ് മരിച്ചത്.
യുകെയിൽ കാപാരോ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സ്ഥാപിച്ച ലോർഡ് സ്വരാജ് പോൾ പഞ്ചാബിലെ ജലന്ധറിലാണ് ജനിച്ചത്. 1966 ലാണ് മകൾ അംബികയുടെ ചികിത്സയ്‌ക്കായി അദ്ദേഹം യുകെയിലേക്ക് പോയത്. പിന്നീട് അംബിക രക്താർബുദം ബാധിച്ച് മരിച്ചു. തുടർന്ന് അദ്ദേഹം കപാരോ ഗ്രൂപ്പ് സ്ഥാപിച്ചു, അത് സ്റ്റീൽ, എഞ്ചിനീയറിംഗ്, പ്രോപ്പർട്ടി തുടങ്ങിയ മേഖലകളിൽ ഒരു ആഗോള കമ്പനിയായി മാറുകയായിരുന്നു.
അതേ സമയം പോളിനെ അനുസ്മരിച്ചുകൊണ്ട് നിരവധി വ്യക്തികൾ വെള്ളിയാഴ്ച അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി.
‘ശ്രീ സ്വരാജ് പോൾ ജിയുടെ വിയോഗവാർത്ത കേട്ടതിൽ വളരെ ദുഃഖമുണ്ട്. യുകെയിലെ വ്യവസായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പൊതുസേവനം എന്നിവയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും അവിസ്മരണീയമാണ്. അദ്ദേഹവുമായുള്ള നിരവധി കൂടിക്കാഴ്ചകൾ ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ അനുശോചനം. ഓം ശാന്തി.’ – പ്രധാനമന്ത്രി ട്വിറ്ററിൽ എഴുതി,
ബ്രിട്ടനിലെ ഏറ്റവും ധനികരായ ഏഷ്യക്കാരിൽ ഒരാളായിരുന്നു ലോർഡ് സ്വരാജ് പോൾ. പതിറ്റാണ്ടുകളായി ബിസിനസ്, രാഷ്‌ട്രീയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ തിളങ്ങുന്ന വ്യക്തിയായി അദ്ദേഹം തുടർന്നു. 2008-ൽ ഹൗസ് ഓഫ് ലോർഡ്‌സിന്റെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായ വ്യക്തിയായിരുന്നു അദ്ദേഹം.
2000 നും 2005 നും ഇടയിൽ ഇന്ത്യ-യുകെ വട്ടമേശ സമ്മേളനത്തിൽ സഹ-അധ്യക്ഷത വഹിച്ച അദ്ദേഹത്തിന് 1983-ൽ ഇന്ത്യാ ഗവൺമെന്റ് പത്മഭൂഷൺ നൽകി ആദരിച്ചു.
















