ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാന് ഉണ്ടായ തകർച്ചയ്‌ക്ക് ലോകരാജ്യങ്ങൾ തന്നെ സാക്ഷ്യം വഹിച്ചതാണ് . എന്നിട്ടും നുണപ്രചാരണം തുടരുകയാണ് പാക് സൈനിക മേധാവി അസിം മൂനീര്‍ .
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ഇന്ത്യ യാചിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് മുനീറിന്റെ പുതിയ വാദം . ബെല്‍ജിയത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അസീം മുനീര്‍ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയുടെ നിര്‍ബന്ധം കാരണമാണ് പ്രശ്‌നത്തില്‍ ട്രംപ് ഇടപെട്ടതെന്നും അസീം മുനീര്‍ പറഞ്ഞു.
‘ പാകിസ്താന്‍ ഇന്ത്യയ്‌ക്ക് ‘ഉചിതമായ മറുപടി’ നല്‍കി, ‘ഇന്ത്യന്‍ നൂതന വിമാനങ്ങളെ’ തങ്ങള്‍ വെടിവച്ചു വീഴ്‌ത്തി, ആഗോളതലത്തില്‍ പാകിസ്താന്‍ കൂടുതല്‍ ബഹുമാനം നേടിയെടുത്തു . ഇന്ത്യ വളരെക്കാലമായി തീവ്രവാദത്തിന്റെ പേരില്‍ തെറ്റായ ഇരവാദം നടത്തുന്നു. ഇന്ത്യയ്‌ക്ക് വെടിനിര്‍ത്തല്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു . തുടര്‍ന്ന് ട്രംപിന് പ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നു ‘ എന്നാണ് മുനീറിന്റെ വാദം.
ഓപ്പറേഷന്‍ സിന്ദൂരിനുശേഷം ഡിജിഎംഒ തലത്തിലുള്ള ചര്‍ച്ചകള്‍ക്കുശേഷമാണ് വെടിനിര്‍ത്തല്‍ സാധ്യമായത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ വിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വെടിനിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും കശ്മീരിലെ ‘മനസ്സാക്ഷിയില്ലാത്ത’ ആക്രമണത്തില്‍ അപലപിക്കേണ്ടതുണ്ടെന്നുമാണ് മാര്‍ക്കോ റൂബിയോ അന്ന് പറഞ്ഞത്.
ബ്രഹ്‌മോസ്, എസ്സിഎഎല്‍പി മിസൈലുകള്‍ ഉപയോഗിച്ച് ഇന്ത്യ നൂര്‍ ഖാന്‍ വ്യോമതാവളം തകര്‍ത്തതിന് ശേഷമായിരുന്നു ഇത്. ഈ സംഭവത്തെ വളച്ചൊടിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് അസീം മുനീര്‍ പറയുന്നത്.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെക്കുറിച്ച് മുനീര്‍ കള്ളം പറയുന്നത് ഇതാദ്യമല്ല. യുഎസ് സന്ദര്‍ശനത്തിനിടെ അസിം മുനീര്‍ ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണി ഉയര്‍ത്തിയിരുന്നു. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നായിരുന്നു മുനീറിന്റെ ഭീഷണി.
















