ബെംഗളൂരു: ഇനിയും നാലായിരത്തോളും പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന കെട്ടുകഥയും തേടി ധര്‍മ്മസ്ഥലക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ കുഴിക്കാന്‍ ചെന്നാല്‍ ഹിന്ദുക്കള്‍ അതിനെ നേരിടുമെന്ന് വന്നതോടെ നിവൃത്തിയില്ലാതെ കുഴിയെടുക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കുഴിയെടുക്കല്‍ നിര്‍ത്തിവെച്ചതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര നിയമസഭയില്‍ തിങ്കളാഴ്ച അറിയിച്ചു.
ഇത്രയും ദിവസം അന്വേഷിച്ചിട്ട് അന്വേഷണസംഘം എന്ത് കണ്ടെത്തി എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഡിജിപി പ്രണൊബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഈ കേസിന്റെ പിന്നാലെയാണ്. ഒരു ഇടക്കാല റിപ്പോര്‍ട്ടെങ്കിലും മേശപ്പുറത്ത് വെയ്‌ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതില്‍ ബിജെപി കടുത്ത പ്രതിഷേധത്തിലാണ്.
ധര്‍മ്മസ്ഥലക്ഷേത്രത്തിന് ചുറ്റുമുള്ള 17 പ്ലോട്ടുകള്‍ കഴിച്ചെങ്കിലും കാര്യമായി മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ കിട്ടാതിരുന്നതോടെ ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപ്രകടനം ഞായറാഴ്ച ധര്‍മ്മസ്ഥലയില്‍ നടന്നിരുന്നു. ഏതോ ശുചീകരണത്തൊഴിലാളിയുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക വഴി മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാനപ്രസിഡന്‍റ് വിജയേന്ദ്ര ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ സിദ്ധരാമയ്യ ഹിന്ദു സമുദായത്തോട് മാപ്പുപറയണമെന്നും ആവശ്യമുയര്‍ന്നതോടെയാണ് തിങ്കളാഴ്ച തന്നെ മൃതദേഹങ്ങള്‍ തേടി മണ്ണില്‍ കുഴിയെടുക്കുന്ന ദൗത്യം നിര്‍ത്തിവെച്ചതായി ആഭ്യന്തരമന്ത്രി പരമേശ്വര പ്രഖ്യാപിച്ചത്.
ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും 100ല്‍ പരം മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന ശുചീകരണത്തൊഴിലാളിയുടെ പരാതി പിന്നീട് യുട്യൂബര്‍മാരും ടിവി മാധ്യമങ്ങളും അനുദിനം പെരുപ്പിക്കുകയായിരുന്നു. 400 മൃതദേഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നും അല്ല, ആയിരത്തോളം ജഡങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും നാലായിരം മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും പറഞ്ഞ് മരണക്കണക്കുകള്‍ ദിവസേനയെന്നോണം വളര്‍ന്നുകൊണ്ടിരുന്നു. ഈ കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ലക്ഷങ്ങളുടെ വ്യൂസ് കിട്ടി. ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞാല്‍ രണ്ട് ലക്ഷം വ്യൂസ് കിട്ടുമെന്നറിഞ്ഞതോടെ പ്രധാനമാധ്യമങ്ങളും രംഗത്തിറങ്ങി. ഇതോടെ ഈ ഹിന്ദു ക്ഷേത്രം ഒരു വലിയ ഭീകരകേന്ദ്രമായി ചിത്രീകരിക്കപ്പെട്ടു. ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന പെണ്‍കുട്ടികളേയും സ്ത്രീകളും ബലാംത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിടുന്നവരാണ് ക്ഷേത്രത്തിലെ ഭരണവുമായി ബന്ധപ്പെട്ടവര്‍ എന്ന ദുര്‍വ്യാഖ്യാനം വരെ വന്നു. ശുചീകരണത്തൊഴിലാളി കാട്ടിക്കൊടുത്ത 13 പ്ലോട്ടുകളും അയാള്‍ പിന്നീട് ചൂണ്ടിക്കാണിച്ച നാല് പ്ലോട്ടുകളും ഉള്‍പ്പെടെ 17 പ്ലോട്ടുകള്‍ കുഴിച്ചുപരിശോധിച്ചെങ്കിലും രണ്ട് അസ്ഥികൂടങ്ങളും ഏതാനും എല്ലിന്‍ കഷണങ്ങളും മാത്രമാണ് കിട്ടിയത്. എഐയുടെ സഹായത്തോടെ സൃഷ്ടിച്ച ഭീതിദമായ ചിത്രങ്ങളും ചേര്‍ത്ത് ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് യുട്യൂബര്‍മാര്‍ പറഞ്ഞുപരത്തിയിരുന്നത്.
കുഴിച്ചിടങ്ങളില്‍ നിന്നും കാര്യമായൊന്നും കിട്ടാതായതോടെ ഇത് വെറും കെട്ടുകഥയാണെന്ന് വന്നിരിക്കുകയാണ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ട് എന്ന പറഞ്ഞ ശുചീകരണത്തൊഴിലാളി ഹിന്ദുവല്ലെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഉള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കാര്യം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ തന്നെ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പ്രഖ്യാപിച്ചിരുന്നു.
















