പെരുമ്പാവൂർ : മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി ദിന ബന്തു നായക്ക് (30)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘ വും കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്. ഞായറാഴ്ച രാത്രി വട്ടക്കാട്ടുപടിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം ആലുവയിലെത്തി വട്ടക്കാട്ടുപടിയിൽ കഞ്ചാവ് കൈമാറാൻ നിൽക്കുന്ന സമയത്താണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. ഒഡീഷയിൽ നിന്ന് 3000 രൂപയ്‌ക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപ വിലക്കാണ് ഇവിടെ വിൽപ്പന നടത്തിവന്നിരുന്നത്. കഞ്ചാവ് വില്പന കഴിഞ്ഞ് ഒഡീഷയിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇയാളുടെ രീതി. ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പെരുമ്പാവൂർ എ എസ് പി ഹാർദിക്ക് മീണ, ഇൻസ്പെക്ടർ ടി.എൽ സ്റ്റെപ്റ്റോ ജോൺ, എസ്.ഐമാരായ പി.ബി ഷാഹുൽ ഹമീദ് , കെ.കെ മനോജ് കുമാർ, എ എസ്.ഐ പി.എ അബ്ദുൽ മനാഫ് സീനിയർ സി.പി.ഒമാരായ വർഗീസ് ടി വേണാട്ട് , ടി.എ അഫ്സൽ, ബെന്നി ഐസക്, കെ.എ നൗഫൽ സി.പി.ഒമാരായ പി.എ ഫസൽ, അരുൺ കുമാർ, ഇർഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















