റായ്‌പൂർ : ഛത്തീസ്ഗഡിലെ ബിജാപൂരിൽ നടന്ന ഐഇഡി സ്ഫോടനത്തിൽ സൈനികൻ വീരമൃത്യു വരിച്ചു , മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഇന്ദ്രാവതി നാഷണൽ പാർക്ക് പ്രദേശത്തെ ചില്ല മാർക്ക ഗ്രാമത്തിന് സമീപം നക്സലൈറ്റുകൾ സ്ഥാപിച്ച പ്രഷർ ഐഇഡി സ്ഫോടനത്തിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാൻ ദിനേശ് നാഗ് ആണ് വീരമൃത്യു വരിച്ചത്. നാഷണൽ പാർക്ക് പ്രദേശത്ത് രാവിലെയാണ് ഡിആർജി സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനു പോയത്.
സൈനികൻ ബോംബ് ചവിട്ടിയതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അതേ സമയം പരിക്കേറ്റ സൈനികർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. പ്രഥമശുശ്രൂഷയ്‌ക്ക് ശേഷം അവരെ ഒഴിപ്പിക്കുകയും മെച്ചപ്പെട്ട ചികിത്സയ്‌ക്കായി ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഐജി പി സുന്ദർരാജ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയും ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച പ്രഷർ ഐഇഡി സ്ഫോടനത്തിൽ ഒരു ഡിആർജി ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ഓഗസ്റ്റ് 14 ന് ഉച്ചകഴിഞ്ഞ് ഭൈരംഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇന്ദ്രാവതി പ്രദേശത്തെ ഒരു വനത്തിലാണ് സംഭവം നടന്നത്. സംസ്ഥാന പോലീസിന്റെ രണ്ട് യൂണിറ്റുകളായ ഡിആർജിയുടെയും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെയും (എസ്ടിഎഫ്) സംയുക്ത സംഘം നക്സൽ വിരുദ്ധ ഓപ്പറേഷനു പോയിരുന്ന വേളയിലാണ് സ്ഫോടനം നടന്നത്.
അതേ സമയം മറ്റൊരു ഓപ്പറേഷനിൽ ബീജാപൂരിലെ ടാരെം പോലീസ് സ്റ്റേഷൻ പ്രദേശത്ത് മാവോയിസ്റ്റുകൾ സ്ഥാപിച്ച 10 കിലോഗ്രാം ഐഇഡി സുരക്ഷാ സേന കണ്ടെടുത്തു.
















