തിരുവനന്തപുരം: അനധികൃത സാമ്പത്തിക ഇടപാട് ആരോപണത്തില്‍ ഉലഞ്ഞ് സിപിഎമ്മും ഉന്നത നേതാക്കളും. മുഖ്യമന്ത്രി, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംശയത്തിന്റെ നിഴലില്‍. കള്ളപ്പണം വെളുപ്പിച്ച് നേതാക്കളുടെയും സഹയാത്രികരുടെയും കൈകളില്‍ എത്തിച്ചേര്‍ന്നത് കോടിക്കണക്കിന് രൂപ. സിപിഎം നേതാക്കളും മന്ത്രിമാരും നിരന്തരം വിദേശയാത്രകള്‍ നടത്തിവരുന്നതില്‍ ദുരൂഹതകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിച്ച് കോടികള്‍ സമ്പാദിക്കുന്ന വിവരം പുറത്തുവരുന്നത്. ഇതു സംബന്ധിച്ച് കണ്ണൂരിലെ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിന്റെ വെളിപ്പെടുത്തലും യുകെയിലെ സിപിഎം നേതാവായിരുന്ന രാജേഷ് കൃഷ്ണ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി വരുന്നതിനെതിരെ ഇദ്ദേഹം തമിഴ്‌നാട്ടിലെ പിബി അംഗം അശോക് ദാവ്ളെക്ക് നല്‍കിയ രഹസ്യപരാതി ചേര്‍ന്നതോടെയുമാണ് വിവാദം മുറുകിയത്.
കൊല്ലത്തെ കടല്‍ കായല്‍ ശുചീകരണ പദ്ധതിയില്‍ ബ്രിട്ടീഷ് പൗരന്‍ മുഖേന കിങ്ഡം എന്ന പേരില്‍ രാജേഷ് കൃഷ്ണ ഒരു കടലാസ് കമ്പനിയുണ്ടാക്കി പണം തട്ടിയെടുത്തുവെന്ന വിവരം പുറത്തുവന്നു. കോടിക്കണക്കിന് രൂപയാണ് ഇതുവഴി കള്ളപ്പണം വെളുപ്പിച്ച് സംസ്ഥാനത്തെ സിപിഎം നേതാക്കളുടെ കൈകളില്‍ എത്തിച്ചേര്‍ന്നത്. മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്റെ ക്ഷണ പ്രകാരം രാജേഷ്‌കൃഷ്ണ ലോക കേരള സഭയിലും പങ്കെടുത്തിരുന്നു. ലോക കേരളസഭ സിപിഎം നേതാക്കള്‍ക്ക് പണം തട്ടിയെടുക്കാനുള്ള സംവിധാനമാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ലോക കേരള സഭ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കിയില്ലെങ്കിലും സംസ്ഥാന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും കള്ളപ്പണം എത്തിക്കാനുള്ള വേദിയെന്ന് ഇതോടെ വ്യക്തമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റെ ലണ്ടന്‍ സന്ദര്‍ശനത്തില്‍ രാജേഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. എം.വി. ഗോവിന്ദന് എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കിയിരുന്നത് രാജേഷ് കൃഷ്ണയായിരുന്നു. ഇതിനെല്ലാം ഇടനിലക്കാരനായിരുന്നത് ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും.
നിരവധി തവണയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര നടത്തിയത്. സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരാനെന്ന് പറഞ്ഞായിരുന്നു യാത്ര. എന്നാല്‍ നിക്ഷേപം
എത്തിയത് ബിനാമികളുടെ പക്കലും. വിദേശ സന്ദര്‍ശനം നടത്തുമ്പോഴെല്ലാം ആ രാജ്യങ്ങളിലെ സിപിഎം അനൂകൂല സംഘടനകളിലെ നേതാക്കളുമായും വ്യവസായികളുമായും ചര്‍ച്ച നടത്താറുണ്ട്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ കൈകളില്‍ കള്ളപ്പണം എത്തിയെന്ന വെളിപ്പെടുത്തലുകള്‍ വരുന്നത്. കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ഐസക്കിനെതിരെ ഇ ഡി അന്വഷണം അവസാനിച്ചിട്ടില്ല. അനധികൃതമായാണ് പണം എത്തിയതെന്ന് ഇ ഡി വ്യക്തമാക്കിയപ്പോള്‍ രാഷ്‌ട്രീയ പകപോക്കലെന്നായിരുന്നു വിശദീകരണം.
മുഖ്യമന്ത്രിയുടെ മകളുടെ ബെംഗളൂരുവിലെ എക്‌സാലോജിക് കമ്പനിയുടെ പ്രവര്‍ത്തന മൂലധനവുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നപ്പോള്‍ തന്റെ ഭാര്യ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ പണം ഉപയോഗിച്ചാണ് കമ്പനി തുടങ്ങിയതെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ തുക കൊണ്ട് കമ്പനി തുടങ്ങാന്‍ സാധിക്കില്ലെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിപിഎം നേതാക്കളുടെ മക്കളെല്ലാം ഓരോ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സാമ്പത്തികം എവിടെ നിന്നെന്ന് പാര്‍ട്ടിക്ക് എഴുതി നല്‍കേണ്ടതാണ്. എന്നാല്‍ അതൊന്നും ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടിയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു
സിപിഎമ്മിലെ കോഴയിടപാട് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം.
സിപിഎമ്മിലെ ഫണ്ട് വരവിനെ സംബന്ധിച്ച് നേരത്തെ കേന്ദ്ര ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് കൊവിഡ് കാലത്തിനു ശേഷം വന്ന ഫണ്ടുകള്‍ സംബന്ധിച്ച് ആരോപണം ഉയരുകയും വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. ഇതോടെ എകെജി ഭവനില്‍ ഇ ഡി അന്വേഷണം നടത്താന്‍ പോവുകയാണെന്നും എതിര്‍കക്ഷികളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വകവരുത്തുകയാണെന്നുമായിരുന്നു സിപിഎം പറഞ്ഞിരുന്നത്. ദല്‍ഹിയിലും കേരളത്തിലും സിപിഎം ജാഥകള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ നിരവധി കടലാസ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിദേശത്ത് നിന്ന് കള്ളപ്പണം വെളുപ്പിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തി. ഇതില്‍ സിപിഎം സഹയാത്രികര്‍ ഉള്‍പ്പെട്ട കടലാസ് കമ്പനികളുമുണ്ട്.
കേരളത്തിലെ നേതാക്കള്‍ തമിഴ്‌നാട്ടിലും ഇത്തരത്തില്‍ കടലാസ് കമ്പനിയുണ്ടാക്കി പണം തട്ടിയെടുത്തു. ഇ ഡി അന്വേഷണം തുടങ്ങിയതോടെ കമ്പനിയുടെ ലൈസന്‍സ് ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ട്.
















