ന്യൂഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍ നമ്പർ 15-ല്‍ ത്യാഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ത്യാഗിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താനായി പോലീസും ജയില്‍ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. 2012-ലെ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ത്യാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകം, പിടിച്ചുപറി, മഹാരാഷ്‌ട്ര കണ്‍ട്രോള്‍ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്‌ട് (MCOCA) പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഹരി നഗർ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത 12 വർഷം പഴക്കമുള്ള കേസില്‍ ത്യാഗിയും മറ്റ് നാല് പേരും കുറ്റക്കാരാണെന്ന് ഡല്‍ഹി കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
തിസ് ഹസാരി കോടതിയിലെ അഡീഷണല്‍ സെഷൻസ് ജഡ്ജി ശിവാലി ശർമ്മയാണ് ത്യാഗി, സാഹില്‍, എസ് മുസ്തഫ ത്യാഗി, മൻസൂർ ത്യാഗി, മനീഷ് എന്നിവരെ കലാപമുണ്ടാക്കിയതിനും കൊലപാതകശ്രമത്തിനും ശിക്ഷിച്ചത്. ത്യാഗിയെ ആയുധ നിയമപ്രകാരവും കുറ്റക്കാരനായി കണ്ടെത്തി. ഈ കേസില്‍ മുഹമ്മദ് സദ്ദാം എന്നയാളെ കോടതി കുറ്റവിമുക്തനാക്കി.
2012 സെപ്റ്റംബർ 24-നും 25-നും ഇടയിലുള്ള രാത്രിയില്‍ ഹരിനഗറിലെ ഷംഷൻ ഘട്ട് റോഡിന് സമീപം തോക്കും വാളും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് സലിം എന്ന വ്യക്തിയെ ആക്രമിച്ച കേസിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്.













