ബീജിംഗ് : അഞ്ച് വർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. എത്രയും വേഗം വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയുമായി ചർച്ച നടത്തിവരികയാണെന്ന് വ്യാഴാഴ്ച ചൈന അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകളാണ് ഈ റിപ്പോർട്ട് എടുത്ത് കാട്ടുന്നത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കുന്നതിനായി ഞങ്ങൾ ഇന്ത്യയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ഈ വിഷയത്തിൽ ഇരുപക്ഷവും ഗൗരവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര എളുപ്പമാക്കുകയും പരസ്പര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ലിൻ ജിയാൻ പറഞ്ഞു. കൂടാതെ നേതാക്കൾക്കിടയിൽ ഉണ്ടാക്കിയ കരാറുകൾ നടപ്പിലാക്കാൻ ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എടുത്ത് പറയേണ്ടത് റഷ്യയിലെ കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം നിരവധി സംഭാഷണ , സംവിധാനങ്ങൾ പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
അതേ സമയം ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) സമ്മേളനത്തിൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടയിൽ ഷാങ്ഹായിലെ ഇന്ത്യൻ കോൺസൽ ജനറൽ പ്രതീക് മാത്തൂർ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ മുതിർന്ന മാനേജ്‌മെന്റുമായി കൂടിക്കാഴ്ച നടത്തി. വ്യോമ സേവനങ്ങളിലും ഹോസ്പിറ്റാലിറ്റി മേഖലയിലും സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഈ യോഗത്തിൽ ചർച്ച ചെയ്തു.
കിഴക്കൻ ലഡാക്കിലെ സൈനിക സംഘർഷങ്ങളും കോവിഡ്-19 പകർച്ചവ്യാധിയും കാരണം 2020 ൽ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. ചൈന ഈസ്റ്റേൺ എയർലൈൻസ്, എയർ ചൈന തുടങ്ങിയ കമ്പനികൾ നേരത്തെ ദൽഹി ഉൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളിലേക്ക് ദിവസേന വിമാന സർവീസുകൾ നടത്തിയിരുന്നു. ഇപ്പോൾ ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത് യാത്ര, വ്യാപാരം, പരസ്പര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കും.
















