ന്യൂദൽഹി : ഭീഷണിയുണ്ടെന്ന് ആരോപിച്ച് കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെ ആ ഹർജി പിൻവലിക്കുന്നുവെന്ന് രാഹുൽ ഗാന്ധി.രാഹുലിന്റെ സമ്മതമില്ലാതെയാണ് ഹർജി നൽകിയതെന്നും അത് പിൻവലിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ മിലിന്ദ് പവാർ വ്യക്തമാക്കി. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) അമോൽ ഷിൻഡെ മുമ്പാകെ സമർപ്പിച്ച അപേക്ഷ പിൻവലിക്കാൻ വ്യാഴാഴ്ച മറ്റൊരു അപേക്ഷ സമർപ്പിക്കുമെന്ന് മിലിന്ദ് പവാർ പറഞ്ഞു.
തന്റെ സമീപകാല രാഷ്‌ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ മാനനഷ്ടക്കേസിലെ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും കണക്കിലെടുക്കുമ്പോൾ, ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഹർജി സമർപ്പിച്ചതായിട്ടായിരുന്നു റിപ്പോർട്ടുകൾ . എന്നാൽ രാഹുൽ ഗാന്ധി ഇതിനോട് വിയോജിക്കുന്നുവെന്നും അത് പിൻവലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മിലിന്ദ് പവാർ പറഞ്ഞു.പരാതിക്കാരനായ സത്യകിക്ക് സവർക്കർ, ഗോഡ്‌സെ കുടുംബങ്ങളുമായി ബന്ധമുള്ളതിനാൽ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് പോലെ രാഹുൽ ഗാന്ധിയെയും അവർ കൊലപ്പെടുത്തും എന്നാണ് ഹർജിയിൽ സൂചിപ്പിച്ചിട്ടുള്ളത്
“രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ തന്റെ സമ്മതമില്ലാതെ കോടതിയിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന വിഷയം ഉന്നയിച്ചു. രാഹുൽ ഗാന്ധിക്ക് ഇതിൽ ശക്തമായ എതിർപ്പുണ്ട്, നാളെ അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ തന്റെ പ്രസ്താവന പിൻവലിക്കും.” കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര ‘എക്‌സിൽ’ പോസ്റ്റ് ചെയ്തു.
















