ലാസ് വെഗാസ് / തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കൃഷ്ണപുരം ഗ്രാമത്തിൽ നിന്ന് വളർന്നു വന്ന അരവിന്ദ് വി.കെ, മാജിക് ലോകത്ത് Myztiq എന്നറിയപ്പെടുന്ന കലാകാരൻ, ലോകത്തിലെ ഏറ്റവും പ്രൗഢമായ മാജിക് ബഹുമതിയായ മെർലിൻ അവാർഡ് 2025 സ്വന്തമാക്കി. “ഓസ്കർ ഓഫ് മാജിക്ക്” എന്നറിയപ്പെടുന്ന ഈ പുരസ്കാരം, International Magicians Society (IMS), അരവിന്ദിന് “Most Magical Techie & Filmmaker” എന്ന ബഹുമതിയോടെയാണ് പ്രഖ്യാപിച്ചത്.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, സ്വന്തം ടെയ്ലർ അങ്കിളിന്റെ മാജിക്കിൽ പ്രചോദനം കണ്ടെത്തി അരവിന്ദ് മാജിക്കിലേക്ക് കടന്നത്. ഗ്രാമവാസികളും അധ്യാപകരും പ്രോത്സാഹിപ്പിച്ചപ്പോൾ, സ്വയം പഠിച്ച മാജീഷ്യനായ അദ്ദേഹം മാജിക്ക് വിനോദത്തിനൊപ്പം വിദ്യാഭ്യാസത്തിലും, കുട്ടികൾക്കായുള്ള പ്രചോദന ക്ലാസ്സുകളിലും, അക്കാദമിക് പരിശീലനത്തിലും, ചാരിറ്റികളിലും ഉപയോഗിച്ചു.

എസ്.സി.ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ബിരുദധാരിയായ അരവിന്ദ്, കോളേജ് യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു, വിദ്യാർത്ഥി കാലത്തുതന്നെ നിറഞ്ഞ കൈയടികളോടെ മാജിക് ഷോകൾ അവതരിപ്പിച്ചു. പ്രശസ്ത മാജീഷ്യനായ ഗോപിനാഥ് മുതുകാട് സ്ഥാപിച്ച മാജിക് ക്ലബ്ബിലെ പ്രാരംഭ അംഗമായിരുന്നു അദ്ദേഹം.
സോഫ്റ്റ് വെയർ എൻജിനീയറെന്ന നിലയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തശേഷം, പിന്നീട് ടാറ്റ കൺസൾട്ടൻസി സർവീസസിൽ (TCS) ചേർന്നു, അവിടെ നിന്ന് യുഎസിലേക്ക്. ഇതിനൊപ്പം ഇന്ത്യയിലും അമേരിക്കയിലുമായി നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു. കോർപ്പറേറ്റ് ഷോകളും ചാരിറ്റി പരിപാടികളും അവതരിപ്പിച്ചു. കൂടാതെ വിനോദലോകത്ത് നിരവധി പുരസ്കാരങ്ങൾ നേടിയ ഷോർട്ട് ഫിലിമുകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.
അതിൽ പ്രത്യേകം ശ്രദ്ധേയമായത് Park Bench എന്ന ഹ്രസ്വചിത്രം. മാജിക്കിനെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിൽ അരവിന്ദിനൊപ്പം ഒരു അമേരിക്കൻ ബാലനടിയും അഭിനയിച്ചു. ചിത്രം ഗോപിനാഥ് മുതുകാട് പുറത്തിറക്കി Different Art Centre (DAC)-ന് സമർപ്പിച്ചു. അനേകം അന്താരാഷ്‌ട്ര അംഗീകാരങ്ങൾ നേടിയ ഈ ചിത്രമാണ് അരവിന്ദിന്റെ കരിയറിൽ നിർണ്ണായകമായി മാറിയത്.

IMS ചെയർമാൻ ടോണി ഹാസ്സിനിയും ബോർഡ് അംഗങ്ങളും, മാജിക്കിനോടുള്ള അരവിന്ദിന്റെ സംഭാവനകളും സിനിമ, സാങ്കേതിക വിദ്യ എന്നിവ അതുല്യമായി മാജിക്കിൽ കലർത്തിയ കഴിവും പരിഗണിച്ച് ഈ ബഹുമതിക്ക് തെരഞ്ഞെടുത്തു.
2011-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ സാന്നിധ്യത്തിൽ മെർലിൻ അവാർഡ് നേടിയ പ്രശസ്ത മജീഷ്യൻ മുതുകാടുമായുള്ള അരവിന്ദിന്റെ അടുത്ത ബന്ധവും, അമേരിക്കയിലെ കൊളംബസിൽ മുതുകാടിന്റെ different art center നു വേണ്ടി അരവിന്ദ് മുന്നിൽ നിന്നു നയിച്ച ചാരിറ്റി പ്രവർത്തനങ്ങളും വിലയിരുത്തപ്പെട്ടു.
കേരളത്തിൽ നിന്നുള്ള പ്രശസ്ത മജീഷ്യനായ സാമ്രാജും മെർലിൻ അവാർഡ് നേടിയ പട്ടികയിൽ ഉൾപ്പെടുന്നു. ഒരു പക്ഷേ ഈ അവാർഡ് ലഭിക്കുന്ന ഏക അമേരിക്കൻ മലയാളി പ്രവാസിയും ടെക്കിയുമായിരിക്കും അരവിന്ദ്. അതുകൊണ്ട് തന്നെ ഇത് മലയാളികൾക്കും ഭാരതീയർക്കും അഭിമാന നിമിഷമാണ്. ലാസ് വെഗാസിൽ നടന്ന മെർലിൻ അവാർഡ് 2025 പുരസ്കാര ചടങ്ങിൽ ലോകപ്രശസ്ത “Mindfreak” ഷോയുടെ താരം ക്രിസ് ആഞ്ചലും പങ്കെടുത്തു. ഏറ്റവും കൂടുതൽ തവണ മെർലിൻ അവാർഡ് വാങ്ങിയ മജിഷ്യൻ കൂടിയാണ് അദ്ദേഹം.

അരവിന്ദ്, ഈ നേട്ടം കേരളത്തിലെ സുഹൃത്തുകൾക്കും, കൃഷ്ണപുരത്തെ ഗ്രാമവാസികൾക്കും, ബന്ധുകൾക്കും, നാട്ടിലെ മറ്റു ക്ലബുകൾക്കും, സംഘടനകൾക്കും, ആദ്യ പ്രചോദനമായ വിജയഭാരതൻ എന്ന തയ്യൽ തൊഴിലാളിയായ സ്വന്തം കൊച്ചച്ചനും, മുതുകാട് സാറിനും, Park Bench സിനിമാ സംഘത്തിനും, തന്റെ സ്കൂൾ-കോളേജ് അധ്യാപകർക്കും, അമേരിക്കയിലെ കൊളംബസിലും യുഎസിലുമുള്ള സുഹൃത്തുകൾക്കും, Central Ohio Malayali Association-നും, മറ്റ് ഇന്ത്യൻ- അമേരിക്കൻ കൾച്ചറൽ – കമ്മ്യൂണിറ്റി സംഘടനകൾക്കും സമർപ്പിക്കുന്നു.
ഗ്രാമത്തിലെ തെരുവുവിളക്കിന്റെ കീഴിൽ ആദ്യ ട്രിക്കുകൾ അഭ്യസിച്ച ഞാൻ, ഇന്ന് ലൈറ്റുകളുടെ നഗരമായ ലാസ് വേഗാസിൽ നിന്ന് ലോകത്തോട് സംസാരിക്കുമ്പോൾ, അത് എന്റെ നാട്ടിൻപുറത്തിന്റെ അനുഗ്രഹമായി ഞാൻകാണുന്നു. എന്റെ മലയാളം ടീച്ചർ ആയ ശ്രീജ ടീച്ചർ എനിക്ക് പത്താം ക്ലാസിലെ ഓട്ടോഗ്രാഫിൽ എഴുതിയതും ഓർക്കുന്നു – “ഏതു ധൂസര സങ്കല്പത്തിൽ വളർന്നാലും ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും മനസിൽ ഉണ്ടാകട്ടെ ഗ്രാമത്തിൽ മഹിമയും മണവും ഇത്തിരി കൊന്ന പൂവും..”
















