രാവണൻ ഒരു വൻപിച്ച രാക്ഷസസൈന്യത്തെ നയിച്ച് യുദ്ധത്തിനെത്തിയപ്പോൾ രാമനും വാനരന്മാരും കൂടി അവനെതിരേ നിന്ന് പൊരുതി. ഒരു ദിവസം മുഴുവൻ നീണ്ട കനത്ത യുദ്ധത്തിൽ ഇരുപക്ഷത്തും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായി. അനേകം പേർ മരിച്ചു. യുദ്ധത്തിൽ രാമന്റെ ദിവ്യപ്രതാപം പ്രശോഭിച്ചതു കണ്ട് ദേവന്മാർ ഭഗവാനെ പ്രശംസിച്ചു. രാക്ഷസസ്ത്രീകൾ ശൂർപ്പണഖയെയും സീതയോടുള്ള രാവണന്റെ ആഗ്രഹത്തേയും അവരുടെ ആസന്നമായ വംശനാശത്തിന് കാരണമായി കുറ്റപ്പെടുത്തി. വിരൂപാക്ഷൻ, മഹോദരൻ, മഹാപാർശ്വൻ എന്നീ സേനാനായകന്മാരുടെ പിന്തുണയോടെ രാവണൻ ശക്തമായി പോരാടി, എന്നാൽ സുഗ്രീവനും അംഗദനും അവരെ പോരിൽ വധിച്ചു. രാവണൻ ശക്തി എന്ന അതിമഹത്തായ ദിവ്യശൂലം ഉപയോഗിച്ച് ലക്ഷ്മണന്റെ ദേഹം മുറിവേല്പിച്ച് ബോധരഹിതനാക്കി. കോപാകുലനായ രാമൻ രാവണനെ ഉടനെ വധിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. സുഷേണൻ ലക്ഷ്മണനെ ഉണർത്താൻ വിശല്യകരണി എന്ന ഔഷധി കൊണ്ടുവരണം എന്നു ഹനുമാനോട് നിർദ്ദേശിച്ചു. ഒട്ടും താമസം കൂടാതെ ഹനുമാൻ പറന്നുപോയി ഹിമാലയത്തിൽ നിന്ന് ആ മരുന്ന് കൊണ്ടുവന്നു. മരുന്നിന്റെ പ്രഭാവത്തിനാൽ ബോധമുണർന്ന ലക്ഷ്മണൻ രാവണനെ തോല്പിക്കാനുള്ള പ്രതിജ്ഞ ഒട്ടും താമസിയാതെ നടപ്പിലാക്കാൻ രാമനോട് ആവശ്യപ്പെട്ടു. ഇന്ദ്രൻ തന്റെ സാരഥിയായ മാതലിയെ ദിവ്യരഥവുമായി രാമനെ യുദ്ധത്തിൽ സഹായിക്കാൻ അയച്ചുകൊടുത്തിരുന്നു. രാമനും രാവണനും അതിശക്തമായ ദിവ്യബാണങ്ങൾ പരസ്പരം എയ്തുപൊരുതി. എന്നാൽ രാവണന്റെ സാരഥി തന്റെ രാജാവിന് വിശ്രമിക്കാനായി ഒരു നിമിഷം യുദ്ധത്തിൽ നിന്നു രഥം പിന്നോട്ടോടിച്ചു. പിന്നെ രഥം തിരികെ വന്നപ്പോൾ രാവണൻ കൂടുതൽ ഉണർവോടെ രാമനെതിരെ യുദ്ധം തുടർന്നു. ഒടുവിൽ രാമരാവണയുദ്ധത്തിലെ നിർണായകമായ നിമിഷത്തിന് വേദിയൊരുങ്ങി.
ആദിത്യഹൃദയമന്ത്രം
കനത്ത യുദ്ധത്തിനിടയിൽ, അഗസ്ത്യ മഹർഷി രാമന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, രാമൻ അദ്ദേഹത്തെ ബഹുമാനപൂർവം സ്വാഗതം ചെയ്തു. ദുഃഖങ്ങൾക്ക് ഉടൻ അവസാനമാവുമെന്ന് അഗസ്ത്യമഹർഷി ഉറപ്പുനൽകി, സൂര്യദേവനെ പ്രീതിപ്പെടുത്തുവാനുള്ള ആദിത്യഹൃദയമന്ത്രം രാമനെ പഠിപ്പിച്ചു. ഭക്തിയോടെ ജപിക്കുന്നപക്ഷം ഈ മന്ത്രം എല്ലാ കഷ്ടപ്പാടുകളേയും അകറ്റി, ദീർഘായുസ്സും പ്രശസ്തിയും നൽകുവാൻ ഉതകുന്നതാണ് . ദേവന്മാർ, രാക്ഷസർ, മനുഷ്യർ തുടങ്ങി എല്ലാ ജീവജാലങ്ങൾക്കും ഇത് ഒരുപോലെ ഗുണകരമാണ്. അഗസ്ത്യൻ സൂര്യനെ പതിനാലു ലോകങ്ങളെ പരിപോഷിപ്പിക്കുന്ന ആദിദേവനായും, സമയത്തെ നിയന്ത്രിക്കുന്നവനായും, എല്ലാ കർമ്മങ്ങളുടെയും ശാശ്വത സാക്ഷിയായും വർണ്ണിച്ചു വിവരിച്ചു. എല്ലാ അന്ധകാരങ്ങളേയും മിഥ്യാധാരണകളേയും അകറ്റി, എല്ലാത്തിനും സാക്ഷിയായി നിൽക്കുന്ന സൂര്യദേവനെ ദിനവും നമസ്കരിക്കാൻ മുനി രാമനോട് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെയീ സന്നിഗ്‌ദ്ധഘട്ടത്തിൽ തനിക്ക് ഉപദേശമേകാൻ അഗസ്ത്യമുനി വന്നെത്തിയത്തിൽ പ്രീതനും പ്രചോദിതനുമായ രാമൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു. അഗസ്ത്യൻ നാരദനോടൊപ്പം യുദ്ധകോലാഹലം നിരീക്ഷിക്കാൻ ആകാശരഥത്തിൽ കയറി നീങ്ങി.
രാവണ വധം
രാമൻ മാതലിയോട് രാവണന്റെ നേർക്ക് രഥം ഓടിക്കാൻ ആവശ്യപ്പെട്ടു. രാവണൻ അക്ഷോഭ്യനായി നിന്നു രാമനോട് പൊരുതി. ബാണങ്ങൾ, ഗദകൾ, ഇരുമ്പുദണ്ഡുകൾ എന്നിവകൊണ്ട് ഇരുസൈന്യവും പരസ്പരം കനത്ത പ്രഹരങ്ങൾ നൽകി, ആകാശം മുഴുവൻ പൊടി പടർത്തി. ചുറ്റിലും കാർമേഘം നിറഞ്ഞതുപോലെ എല്ലാവരുടെയും കാഴ്ച മങ്ങി. രാമൻ ആദ്യം രാവണന്റെ കൊടിമരം തകർത്തു. അപ്പോൾ രാവണൻ മാതലിയേയും കുതിരകളെയും ലക്ഷ്യമിട്ടു. രഥങ്ങൾ രണ്ടും അതീവ നൈപുണ്യത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോൾ ദേവന്മാർ ആകാംക്ഷയോടെയതു കണ്ട് നിന്നു. രാമൻ രാവണന്റെ തലകൾ വീണ്ടും വീണ്ടും വെട്ടിയെങ്കിലും, രാവണന്റെ തപശക്തിയുടെ ഫലമായി മുറിഞ്ഞ തലകൾക്ക് പകരം പുതിയവ വളർന്നുവന്നു. ഏഴു ദിവസം ഇങ്ങിനെ രാമരാവണ യുദ്ധം തുടർന്നു. ആരും വിട്ടുകൊടുക്കുന്നതായി കണ്ടില്ല. രാമബാണങ്ങൾ പോലും ഫലിക്കാതെ വന്നപ്പോൾ, അഗസ്ത്യൻ നൽകിയ പൈതാമഹാസ്ത്രം ഉപയോഗിക്കാൻ മാതലി രാമനെ ഉപദേശിച്ചു. രാമൻ ആ ദിവ്യബാണം എയ്തത് രാവണന്റെ ഹൃദയത്തിൽ തുളച്ച് കയറി. ഒരു വൻവൃക്ഷം പതിക്കുംപോലെ രാവണൻ മരിച്ചു താഴെ വീണു. ദേവന്മാരും പ്രകൃതിയും പുഷ്പവർഷം ചൊരിഞ്ഞ് ആഹ്ലാദിച്ചു, പെരുമ്പറകൊട്ടി ആഘോഷിച്ചു.
രാവണന്റെ പതനത്തിൽ രാക്ഷസർ ദുഃഖിച്ചപ്പോൾ വാനരന്മാർ ആർപ്പുവിളിച്ചു.
വിഭീഷണൻ ജ്യേഷ്ഠനായ രാവണന്റെ ജീവനറ്റ ദേഹത്തിനരികിൽ ദുഃഖിച്ചിരുന്നു. രാമൻ അവനെ ആശ്വസിപ്പിച്ചു. രാവണൻ മഹാനായ യോദ്ധാവായിരുന്നുവെന്നും, യഥാർത്ഥ പോരാളിയെപ്പോലെ യുദ്ധത്തിൽ പൊരുതിയാണ് മരിച്ചുവീണതെന്നും പറഞ്ഞു. “എന്നോട് യുദ്ധം ചെയ്തു മരിച്ചതിനാൽ രാവണൻ വീരസ്വർഗത്തിലേയ്‌ക്കാണ് പോകുന്നത്.” രാമൻ വിഭീഷണനോട് രാജകീയ ബഹുമതികളോടെ രാവണന് അന്ത്യകർമ്മങ്ങൾ ചെയ്യുവാൻ ആവശ്യപ്പെട്ടു. രാവണന്റെ വിധവ, മന്ദോദരി, ഭർത്തൃശരീരത്തിനരികിൽ ഇരുന്നു വിലപിച്ചു, മറ്റു രാക്ഷസസ്ത്രീകളും അവളോടൊപ്പം കരഞ്ഞു. അപ്പോൾ രാമൻ വാനരന്മാരോട് ചിതയൊരുക്കാൻ ആവശ്യപ്പെട്ടു. രാവണൻ പാപിയാണെങ്കിലും, ഒരു വീരനായകനായി ബഹുമാനിക്കപ്പെടണമെന്നും രാജകീയമായിത്തന്നെ അദ്ദേഹത്തെ സംസ്കരിക്കണമെന്നും രാമൻ പറഞ്ഞത് വിഭീഷണന് വലിയ ആശ്വാസമായി.
“എന്റെ ബാണങ്ങളാൽ ആരെങ്കിലും മരിച്ചാൽ, അവന്റെ എല്ലാ പാപങ്ങളും ഇല്ലാതാകുന്നു. ജീവിതത്തിലെ ശത്രുത മരണം വരെ മാത്രമാണ്. നിന്റെ വീരനായ സഹോദരന് സ്വർഗത്തിലേക്കുള്ള പുണ്യമാർഗം ലഭിക്കാൻ ആവശ്യമായ കർമ്മങ്ങൾ ചെയ്യുക. ചന്ദനവും മറ്റു സുഗന്ധദ്രവ്യങ്ങളും ചിതയിൽ ചേർക്കുക. വീരനായ രാക്ഷസരാജാവിന്റെ ജീവിതം ആഘോഷിക്കാൻ ചെണ്ടകളും മറ്റ് വാദ്യങ്ങളും മുഴങ്ങട്ടെ. രാവണൻ നല്ലൊരു ബ്രാഹ്മണനുമായിരുന്നു എന്നോർക്കുക.” വിഭീഷണൻ രാമന്റെ നിർദ്ദേശപ്രകാരം അന്ത്യകർമ്മങ്ങൾ ചെയ്തു, ചിതയ്‌ക്ക് തീ കൊളുത്തി. രാവണന്റെ ശരീരം അഗ്നി ഏറ്റെടുത്തു. മാതലി രാമനെ നമസ്കരിച്ച് വിടപറഞ്ഞ് തേരുമായി ഇന്ദ്രസവിധത്തിലേയ്‌ക്ക് മടങ്ങി.
















