ന്യൂദല്‍ഹി: ആര്‍ക്കും ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ ആരാലും വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ തെരുവില്‍ പേപിടിക്കുന്ന തെരുവ് പട്ടികളെ നിയന്ത്രിക്കാന്‍ ഇതാദ്യമായാണ് ഇത്രയും ശക്തമായ ഒരു വിധി സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിക്കുന്നത്. പക്ഷെ അതിനെക്കൂടി അട്ടിമറിക്കാന്‍ ശക്തമായി മൃഗസ്നേഹവും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
ദല്‍ഹിയില്‍ ദശാബ്ദങ്ങളായി നാം പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ നയങ്ങളെ പിന്നിലോട്ട് തള്ളുന്നതാണ് കോടതി വിധിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഈ മിണ്ടാപ്രാണികള്‍ തുടച്ചുനീക്കപ്പെടേണ്ട പ്രശ്നങ്ങളല്ല. തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരവും, അനുകമ്പ ഇല്ലാത്തതുമായ പ്രവൃത്തിയാണ്. ഷെല്‍ട്ടറുകള്‍, വന്ധ്യംകരണം, കുത്തിവെയ്‌പ്പ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണം. പൊതുജന സുരക്ഷയ്‌ക്കൊപ്പം മൃഗസ്നേഹവും ഒരുമിച്ച് പോകുന്നുവെന്ന് ഉറപ്പാക്കണമെന്നും രാഹുല്‍ പറഞ്ഞു. എല്ലാ മൃഗസ്നേഹികളടെയും ഭാഷയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്.
തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി ചാടിവീഴുന്ന മൃഗസ്നേഹികളെ വരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. തെരുവ് നായ്‌ക്കളെ തെരുവില്‍ നിന്നും പിടിക്കുമ്പോള്‍ തടസ്സം നില്‍ക്കാന്‍ വരുന്നത് ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും കോടതി ദല്‍ഹിയിലെ നഗരസഭയ്‌ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. അത്രയ്‌ക്ക് ക്രൂരമായ തെരുവ് നായ് ആക്രമണത്തിനാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ദല്‍ഹി സാക്ഷ്യം വഹിച്ചത്. പേപ്പട്ടിയുടെ കടിയേറ്റവര്‍ക്ക് കുത്തിവെയ്‌ക്കാന്‍ വാക്സിന്‍ പോലുമില്ലാത്ത സ്ഥിതി ഉണ്ടായിരുന്നു.
പേപ്പട്ടിയുടെ കടിയേറ്റ് ജീവന്‍ നഷ്ടപ്പെടുന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ മൃഗസ്നേഹികള്‍ക്ക് കഴിയുമോ എന്നാണ് വിധിപ്രസ്താവിച്ച ജസ്റ്റിസ് പര്‍ദ്ദിവാല ചോദിച്ചത്. നിരവധി കുട്ടികള്‍ക്ക് രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ തെരുവ് നായ്‌ക്കളുടെയും പേപ്പട്ടികളുടെയും കടിയേല്‍ക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതി തിങ്കളാഴ്ച ഈ വിധി പ്രസ്താവിച്ചത്. തെരുവുനായ്‌ക്കളെ മാറ്റുന്നതില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
















