ബെംഗളൂരു : കോൺഗ്രസിന്റെ കാലത്ത് വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരസ്യ പ്രസ്താവനയ്‌ക്ക് പിന്നാലെ കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണ രാജിവെച്ചു . അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ലെന്നും, ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും രാജണ്ണ പറഞ്ഞു. ഇതോടെ കർണാടകയിൽ വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സഹായിയായ രാജണ്ണ, വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ പാർട്ടിയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു.‘ “ക്രമക്കേടുകൾ ഉണ്ടായിരുന്നെങ്കിൽ, എന്തുകൊണ്ട് ആരും അന്ന് ശബ്ദിച്ചില്ല? നമ്മൾ എന്തിനാണ് മിണ്ടാതിരുന്നത്?”കരട് പട്ടിക തയ്യാറാക്കുമ്പോൾ, അത് പരിശോധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ. അന്ന് മൗനം പാലിച്ചത് നമുക്കെല്ലാവർക്കും നാണക്കേടാണ്. ഇത് നമ്മൾ സമ്മതിക്കുകയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കുകയും വേണം . സ്വന്തം പാർട്ടി പ്രവർത്തകരെ വെല്ലുവിളിക്കുകയാണെന്നും “ അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്‌ട്രീയത്തിൽ ഇടം നേടാനുള്ള രാഹുലിന്റെ ശ്രമത്തിന് തടയിട്ട വ്യക്തിയായാണ് രാജണ്ണയെ കോൺഗ്രസ് കണ്ടത്. രാഹുലിനെ അപമാനിക്കാൻ രാജണ്ണ ശ്രമിച്ചുവെന്നാണ് കോൺഗ്രസിന്റെ വാദം.
ഈ പ്രസ്താവന കർണാടകയിൽ വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇതിനു പിന്നാലെ ഹൈക്കമാൻഡ് ഇടപെട്ട് രാജണ്ണയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.















