കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി പോലീസ് . വിദേശത്തേയ്‌ക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് സർക്കുലർ. വിമാനത്താവളങ്ങളിലേക്ക് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ് ലുക്ക്ഔട്ട് സർക്കുലർ കൈമാറിയത്.
കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വേടനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി വേടൻ ഹൈക്കോടതിയിൽ സമീപിച്ചിരുന്നു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 18നാണ് കോടതി പരിഗണിക്കുക. കേസിൽ വേടന്റെ സുഹൃത്തുക്കളുടെയും പെൺകുട്ടിയുടെ സുഹൃത്തുക്കളുടെയും മൊഴി എടുക്കുകയെന്നതാണ് അടുത്ത ഘട്ടം.
വേടൻ പെൺകുട്ടിയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്‌ക്കാണ് നിലവിലെ ചുമതല. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി.
ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
















