വാഷിങ്ടൺ : പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അമേരിക്കൻ മണ്ണിൽ നിന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തി. ഭാവിയിൽ ഇന്ത്യയുമായി ഒരു യുദ്ധമുണ്ടാകുകയും അതിൽ പാകിസ്ഥാന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടാകുകയും ചെയ്താൽ, മുഴുവൻ മേഖലയെയും ഒരു ആണവയുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് മുനീർ പറഞ്ഞു. ഒരു രാജ്യത്തിന്റെ സൈനിക മേധാവി അമേരിക്കൻ മണ്ണിൽ നിന്ന് മൂന്നാമത്തെ ഒരു രാജ്യത്തിനെതിരെ ആണവ ഭീഷണി ഉയർത്തുന്നത് ഇതാദ്യമാണ്.
അമേരിക്കയിലെ ടാമ്പ നഗരത്തിൽ സംഘടിപ്പിച്ച ഒരു അത്താഴവിരുന്നിലാണ് മുനീറിന്റെ ഭീഷണി സന്ദേശം ഉയർന്നത്. “നമ്മൾ ഒരു ആണവശക്തിയുള്ള രാഷ്‌ട്രമാണ്. നമ്മൾ മുങ്ങുകയാണെന്ന് നമുക്ക് തോന്നുന്നുവെങ്കിൽ, പകുതി ലോകത്തെയും നമ്മൾ തകർക്കും.” – മുനീർ പറഞ്ഞു.
അതേ സമയം ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ടതിന് ശേഷമുള്ള തന്റെ രണ്ടാമത്തെ യുഎസ് സന്ദർശന വേളയിൽ സിന്ധു നദിയുടെ നിയന്ത്രണത്തിനായി മുനീർ ഇന്ത്യയെ ലക്ഷ്യം വച്ചുവെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, അങ്ങനെ ചെയ്യുമ്പോൾ, പത്ത് മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അതിനെ നശിപ്പിക്കുമെന്നും മുനീർ പറഞ്ഞു.
ഇന്ത്യയുമായുള്ള സംഘർഷത്തിന് ശേഷം രണ്ടാം തവണയും വാഷിംഗ്ടൺ സന്ദർശിക്കുന്ന മുനീർ യുഎസിലെ ഉന്നത രാഷ്‌ട്രീയ, സൈനിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ടാമ്പയിൽ, സ്ഥാനമൊഴിയുന്ന യുഎസ് സെൻട്രൽ കമാൻഡ് (സെൻട്രൽ കോം) കമാൻഡർ ജനറൽ മൈക്കൽ ഇ. കുരില്ലയുടെ വിരമിക്കൽ ചടങ്ങിലും അഡ്മിറൽ ബ്രാഡ് കൂപ്പർ കമാൻഡറായി സ്ഥാനമേറ്റതിന്റെ അടയാളമായി നടന്ന കമാൻഡ് മാറ്റ ചടങ്ങിലും മുനീർ പങ്കെടുത്തു.
നേരത്തെ ജൂണിന്റെ തുടക്കത്തിൽ മുനീർ അഞ്ച് ദിവസത്തെ യുഎസ് സന്ദർശനത്തിനായി പോയിരുന്നു. അവിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഒരു ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുത്തു. കൂടിക്കാഴ്ചയുടെ അവസാനം, എണ്ണ കരാർ ഉൾപ്പെടെ വിവിധ മേഖലകളിൽ യുഎസ്-പാകിസ്ഥാൻ സഹകരണം വർദ്ധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
















