‘ഖലഃ കരോതി ദുര്‍വൃത്തം
നൂനം ഫലതി സാധുഷു
ദശാനനോഹരത് സീതാം ബന്ധനം
തു മഹോദധേഃ’
അര്‍ത്ഥം പറയാം; രാമായണമാസകാലമായതുകൊണ്ടു മാത്രമല്ല ഈ ഉപദേശ ശ്ലോകം തോന്നിയത്. സമകാലികമായതുകൊണ്ടുകൂടിയാണ്. അതത് കാലവും എഴുത്തിനെ സ്വാധീനിക്കുമെന്നാണ് വാദം. ഒരു പരിധിവരെ ശരിയുമാണ്. മാത്രമല്ല, ഇത്തരം പദ്യോപദേശങ്ങള്‍ക്ക് കാലാതീതത്വവുമുണ്ട്. ഇന്നലെ സംസ്‌കൃതദിനമായിരുന്നു. അതും ഒരു കാരണമാവാം. ഈ സംസ്‌കൃതശ്ലോകത്തില്‍ ഏകദേശ അര്‍ത്ഥം ഇങ്ങനെ: ദുഷ്ടന്മാര്‍ ചെയ്യുന്ന ദുര്‍വൃത്തിയുടെ ദോഷഫലം തീര്‍ച്ചയായും സജ്ജനങ്ങളും അനുഭവിക്കേണ്ടിവരുന്നു. ഉദാഹരണം, രാവണന്‍ സീതയെ കട്ടു. അക്കാരണത്താല്‍ ശ്രീരാമന്‍ ചിറകെട്ടി, സമുദ്രത്തെ ബന്ധിക്കേണ്ടിവന്നു രാവണ നിഗ്രഹത്തിന് പോകാന്‍. ഒരു തെറ്റും ചെയ്യാത്ത സമുദ്രത്തിന് വിലക്ക് അനുഭവിക്കേണ്ടിവന്നു.
ഇതിപ്പോള്‍ പറയാന്‍ കാരണം, നേരത്തെപറഞ്ഞ അതത് കാലത്തിന്റെ സ്വാധീനമാണ്. കേരളം’ഇടിഞ്ഞുവീഴുക’യാണ് പ്രതിദിനം. മലയിടിച്ചിലോ ഉരുള്‍പൊട്ടലോ അല്ല വിവക്ഷിക്കുന്നത്, കേരളത്തിന്റെ അഭിമാനം, ഔന്നത്യം, ആദരം ഇടിയുന്ന കാര്യമാണ്. അതിന് കാരണക്കാരായ ‘ഖലന്മാര്‍’ ചെയ്യുന്ന ആ ദുഷ്പ്രവൃത്തിയുടെ ഫലം ‘കേരളം’ എന്ന അസ്തിത്വം, അതിലെ ഓരോ ജീവനും ജീവനില്ലാത്തവയും അനുഭവിക്കുകയാണ്. എന്തിന്? ആര്‍ക്കുവേണ്ടി? എന്ന ചോദ്യങ്ങളേക്കാള്‍ ആരുടെ കുറ്റം എന്നതിനാണ് പ്രസക്തി.
‘കേരളമോഡല്‍’ കേരളീയരുടെ അഭിമാനമായിരുന്നു, ഒരു കാലത്ത്. ഇന്ന് പക്ഷേ, അരനൂറ്റാണ്ട് മുമ്പത്തെ ആ കേരളമല്ല. കെട്ടിപ്പൊക്കിയ ‘മോഡല്‍ക്കേരളം’ ആരുടെ കപടസൃഷ്ടിയായിരുന്നു? കേരളം അന്ന് ‘പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍’ എന്ന നിലയിലായിരുന്നില്ലേ? വലിയ വലിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചു സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോകോത്തരമായി വാഴ്‌ത്തിയത് ആരാണ്? ആര് ആരെ കബിപ്പിക്കുകയായിരുന്നു അതുവഴി? കേരളം നേടിയത് ശരിയായ വളര്‍ച്ചയും വികാസവുമായിരുന്നെങ്കില്‍ അതിന് എവിടെവച്ച് എങ്ങനെയാണ് താളം തെറ്റിയത്? വഴിപിഴച്ചത്? എന്നതിന് കൃത്യമായ മറുപടി കിട്ടണം; അത് ആര് തരും? കേരളത്തിന്റേത് കുറ്റമറ്റ ആസൂത്രണത്തിലൂടെയും നിര്‍മാണത്തിലൂടെയുമുള്ള, മാതൃകയാക്കാവുന്ന വളര്‍ച്ചയായിരുന്നോ എന്നതാണ് ചോദ്യം. അല്ല എന്നാണ് സത്യസന്ധമായ മറുപടി. പ്രബുദ്ധനും വിശുദ്ധനും വിജ്ഞനുമാണെന്ന് കേട്ട പുകഴ്‌ത്തുപാട്ടുകള്‍ക്കിടയില്‍ എവിടെയൊക്കെയോ നാം മതിമറന്നു, വഴിമറന്നു, നമ്മളെ മറന്നു.
രാജ്യത്ത് ഏത് പുതിയപദ്ധതി അവതരിപ്പിച്ചാലും അത് കേരളം കാല്‍ നൂറ്റാണ്ടമുമ്പേ നടപ്പാക്കിയത് എന്നാവും ഇപ്പോഴും നമ്മുടെ ‘നെഗളിപ്പ്.’ പക്ഷേ ആ മേഖലയില്‍ നമ്മുടെ വിജയനിരക്ക്, ലക്ഷ്യപൂര്‍ത്തി എത്ര എന്ന് ചോദിക്കാറില്ല, സ്വയം വിലയിരുത്താറില്ല. ഇന്നത്തെ അതിന്റെ സ്ഥിതി എന്താണെന്ന് അന്വേഷിക്കാറില്ല, പറയാറില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ ‘പറയിപെറ്റ പന്തിരുകുല’ത്തിന്റെ കഥപോലെയാണ്. വിക്രമാദിത്യ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്ന ‘വരരുചി’ എന്ന ബ്രഹ്‌മജ്ഞാനി, വാല്മീകി രാമായണത്തിലെ പ്രധാന ശ്ലോകം ഏതാണെന്നറിയാഞ്ഞ് കണ്ടുപിടിക്കാന്‍ നാടുചുറ്റിയ കഥയുണ്ടല്ലോ. (ദാ, പിന്നെയും രാമായണം വരുന്നു. അതാണ് ആ ഇതിഹാസ ഗ്രന്ഥത്തിനുള്ള പ്രത്യേകത. അതില്ലാതെ ഒരു സര്‍ഗ്ഗകര്‍മവുമില്ല. അത് കഥയായാലും നാടകമായാലും കവിതയായാലും സിനിമയായാലും ലേഖനമായാലും. ആ വിഷയം മറ്റൊരു വിശാല ലോകമാണ്.) വരരുചിയിലേക്ക് വരാം; പഞ്ചമി എന്ന ഭാര്യയുമായി ഊരുചുറ്റിയ വരരുചിയുടെ കഥ കൊട്ടാരത്തില്‍ ശങ്കുണ്ണി ‘ഐതിഹ്യമാല’യില്‍ പറയുന്നുണ്ട്. അതാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ ചരിത്രം. ഓരോ കുട്ടി പിറക്കുമ്പോഴും വരരുചി ചോദിക്കും, ‘കുഞ്ഞിന് വായുണ്ടോ?’ പഞ്ചമിയുടെ മറുപടി ‘ഉവ്വ്.’ എങ്കില്‍ ‘വാകീറിയദൈവം വയറും നിറയ്‌ക്കുമെന്ന്’ പറഞ്ഞ് കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് യാത്ര തുടരും. പതിനൊന്നാമത്തെ കുഞ്ഞിനെ വളര്‍ത്താനുള്ള മോഹത്തില്‍ ‘വായില്ലെ’ന്ന് പഞ്ചമി പറഞ്ഞപ്പോള്‍ എങ്കില്‍ കൈയിലെടുത്തോളൂ എന്ന് വരരുചി പറഞ്ഞുവെന്നും വാ ഇല്ലാതായിപ്പോയ കുഞ്ഞിനെ ഒരു മലമുകളില്‍ ‘വായില്ലാക്കുന്നിലപ്പ’നായി പ്രതിഷ്ഠിച്ചുവെന്നുമാണ് ഐതിഹ്യമാല. കേരളം കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ചെയ്തുകൊണ്ടിരിക്കുന്നത് ഈ കഥകളെ അനുസ്മരിപ്പിക്കുന്നതാണ്. ഓരോ പദ്ധതിയും തുടങ്ങും, അത് നടന്നോളുമെന്ന മട്ടില്‍ പുതിയ പദ്ധതികള്‍ക്കു പിന്നാലേ പോകും. ‘വാ കൊടുത്തത് ദൈവമല്ലാത്തതിനാല്‍ പദ്ധതികള്‍ക്കൊന്നും വയറു നിറഞ്ഞില്ല’, അവ പട്ടിണി കിടന്നു മരിച്ചു, അല്ലെങ്കില്‍ മെലിഞ്ഞുണങ്ങി ജീവന്മാത്രശേഷിതരായി. കേരളം ‘രാജ്യത്ത് ആദ്യം’ എന്ന വാഴ്‌ത്തുവാക്കോടെ തുടങ്ങിയ പദ്ധതികളുടെ ശരിയായ കണക്കെടുപ്പും ഓഡിറ്റും നടക്കട്ടെ. അപ്പോളറിയാം, പൂച്ച് പുറത്താകും. കേരള മോഡലിന്റെ ഉടുപ്പഴിയും. (പക്ഷേ, അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടുകളിലൊക്കെ ഈ വിലയിരുത്തലുണ്ട്. നിയമസഭയില്‍ പോലും അതൊന്നും ചര്‍ച്ചയാകുന്നില്ല, അതിനൊക്കെ കടലാസ് വില അധികൃതര്‍ കൊടുത്തുകാണുന്നില്ല. അത് യുഡിഎഫ് ഭരിച്ചാലും എല്‍ഡിഎഫ് ഭരിച്ചാലും ഒരേഗതിയാണ്.)
ഇപ്പറയുന്നതൊന്നും ആഹ്ലാദത്തോടെയല്ല, ആശങ്കയോടെയാണ്. ആരോഗ്യരംഗത്ത് കേരളത്തില്‍ മുട്ടിനു മുട്ടിന് സര്‍ക്കാര്‍/സ്വകാര്യ മേഖല ചികിത്സാ സൗകര്യമുണ്ടെന്നത് സത്യം. പക്ഷേ വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിയുന്ന മികച്ച ആശുപത്രികളുടെ എണ്ണം അത്ര ലോകോത്തരമാണെങ്കില്‍ പ്രമുഖര്‍ക്ക് വിദേശത്ത് ചികിത്സക്ക് പോകേണ്ടിവരുന്നതെന്തുകൊണ്ട്? മെഡിക്കല്‍ കോളജില്‍ മരുന്നും ചികിത്സകരും ഉപകരണങ്ങളും ഇല്ലാതാക്കുന്നതെന്തുകൊണ്ട്? നമ്മള്‍ മാതൃകകളല്ലേ? അതെ, ആരോഗ്യരംഗത്ത് തകര്‍ന്നുവീഴുന്നത് കെട്ടിടങ്ങളല്ല, കെട്ടിപ്പൊക്കിയ പലതുമാണ്.
വിദ്യാഭ്യാസ മേഖലയെടുക്കുക. നമുക്കുള്ള വിദ്യാലയങ്ങള്‍ വേറെ ഏത് സംസ്ഥാനത്തുണ്ട്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സ്ഥാപനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ തുറക്കുമ്പോള്‍ നമ്മള്‍ ഡിജിറ്റല്‍ സര്‍വകലാശാല നടത്തുന്നവരാണ്. പക്ഷേ അവിടെ നടക്കുന്നതെന്താണെന്ന് ചോദിക്കരുത്. ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏറെയാണ്. പക്ഷേ, പ്ലസ്ടുവില്‍ അരലക്ഷം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. എഞ്ചിനീയറിങ് കോളജില്‍ 56,401 ബിടെക് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. മൂന്നിലൊന്ന് ഡിഗ്രി കോഴ്സ് സീറ്റുകളില്‍ പഠിക്കാന്‍ ആളില്ല. 40 മുതല്‍ 50% വരെ എഞ്ചിനീയറിങ് കോളജ് സീറ്റുകള്‍ ഒഴിവെന്ന് പറയുമ്പോള്‍ കോളജുകളുടെ ധാരാളിത്തമായാലും കോഴ്സുകളുടെ പാപ്പരത്തമായാലും ഇടിഞ്ഞുവീഴുന്നത് സ്‌കൂള്‍-കോളേജ് കെട്ടിടങ്ങളല്ല, ‘കെട്ടിപ്പൊക്കിയവ’യൊക്കെത്തന്നെയാണ്. കേരളത്തില്‍നിന്ന് മറ്റു നാടുകളില്‍ ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നവര്‍ വര്‍ധിക്കുന്നു, കേരളത്തിലേക്ക് വരുന്നത് ഏതെങ്കിലും സാമ്പത്തികാനുകൂല്യങ്ങള്‍ ലാക്കാക്കിമാത്രം. കേരള മാതൃകയില്‍ വീണ്ടുവിചാരം വേണ്ടതുതന്നെയാണ്.
ആഭ്യന്തര-ക്രമസമാധാന കാര്യത്തില്‍ കേരളം പഴയകാല ബീഹാറോ ഹരിയാനയോ ഉത്തര്‍പ്രദേശോ ഒക്കെയാണെന്നു വേണം പറയാന്‍. കര്‍ണാടകത്തിലെ ‘ധര്‍മ്മസ്ഥല’യില്‍ കൂട്ടക്കൊലയും കുഴിച്ചുമൂടലും നടന്നുവെന്ന് വാര്‍ത്ത വന്നു, കുഴിമാന്തികള്‍ ചെന്നു. പക്ഷേ കൂടുതല്‍ മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തിയത് കേരളത്തിലെ ചേര്‍ത്തലയിലെ പള്ളിപ്പുറത്താണ്. സെബാസ്റ്റ്യന്‍ എന്ന സീരിയല്‍ കില്ലറുടെ കൊലയ്‌ക്ക് ഇരയായത് സ്ത്രീകള്‍. ‘ധര്‍മ്മസ്ഥല’യിലല്ല ഇങ്ങ് കേരളത്തില്‍ ധര്‍മ്മമില്ലാത്തിടത്താണ് ആ ‘കര്‍മ്മ’ങ്ങള്‍ ഒക്കെ നടന്നതത്രെ. കൊടും കുറ്റവാളിയുടെ ജയില്‍ചാട്ടം, ക്രൂര ക്രിമിനലുകളുടെ ജയിലിലേക്കുള്ള ‘ഘോഷയാത്ര’, അതിന് സിന്ദാബാദ് വിളിക്കുന്ന എംഎല്‍എയും ജയില്‍ ഉപദേശകസമിതി അംഗവും ഇവര്‍ക്കൊക്കെ സംരക്ഷണം നല്‍കുന്ന ഭരണകക്ഷിയായ സിപിഎമ്മും ചേര്‍ന്നു സൃഷ്ടിക്കുന്ന ‘നവ കേരളമോഡല്‍’ ഒന്നു വേറെതന്നെയാണ്. ആഭ്യന്തരകാര്യങ്ങളിലെ ഈ കൃത്യങ്ങളിലെ അന്തരങ്ങള്‍ ആഴത്തില്‍ അറിയിക്കാനാവണം സിപിഎം നേതാക്കള്‍ വധശ്രമക്കേസില്‍ ജയിലിലേക്ക് നടക്കുമ്പോള്‍ വധശ്രമത്തിനിരയായ സി. സദാനന്ദന്‍ രാജ്യസഭയിലേക്ക് നടന്നുകയറുന്നത്. തകര്‍ന്നുവീഴുന്നത് വിദ്യാലയങ്ങളുടെയും ജയിലുകളുടെയും കെട്ടിടങ്ങളും മതിലുകളുമല്ല, മറിച്ച് കെട്ടിപ്പൊക്കിയ മറ്റുചിലതാണ്. കെട്ടിപ്പൊക്കുമെന്നു പറഞ്ഞ, കൊടും പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നുവീണ ചൂരല്‍മലയിലെ കെട്ടിടങ്ങള്‍ യഥാസമയം പൊങ്ങിയിട്ടില്ല. കേരളം പക്ഷേ, സെബാസ്റ്റിയന്‍ കുഴിച്ച കുഴികളില്‍ തപ്പുകയാണ്. അടൂരിന്റെ മതിലുകള്‍ക്ക് ബലം നോക്കുകയാണ്, വിനായകന്റെ ഉടുമുണ്ടഴിഞ്ഞാട്ടം ചര്‍ച്ച ചെയ്യുകയാണ്.
പക്ഷേ, തെരഞ്ഞെടുപ്പുകള്‍ വരും. പാര്‍ട്ടികള്‍ ‘രാഷ്‌ട്രീയ വായില്ലാക്കുന്നിലപ്പന്മാരായി’ പ്രതിഷ്ഠിക്കപ്പെട്ടവരുണ്ടല്ലോ, അവര്‍ വയറു നിറച്ചോളുമല്ലോ എന്നാണ് പലര്‍ക്കും സമാധാനം. കേരളത്തിന്റെ എന്ത് ഇടിഞ്ഞുവീണാലെന്ത്!!
പിന്‍കുറിപ്പ്:
ട്രംപ് തീരുവ കൂട്ടി, രാഹുല്‍ ഗാന്ധി ആറ്റം ബോംബ് പൊട്ടിച്ചു, ഭാരതത്തിന്റെ രൂപയുടെ മൂല്യം കൂടി. ചില ദുഷ്ടവൃത്തികള്‍ക്ക് സദ്ഫലവും ഉണ്ടെന്നോ?!
















