നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരുമാണ് ശ്രീനിവാസനും മമ്മൂട്ടിയും. പത്തേമാരിയാണ് അവസാനം ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമ. കഥ പറയുമ്പോൾ അടക്കം ശ്രീനിവാസന്റെ തിരക്കഥയിൽ മമ്മൂട്ടിക്ക് ലഭിച്ചത് ഏറെയും നല്ല സിനിമകളും കഥാപാത്രങ്ങളുമാണ്. ഇപ്പോഴിതാ ഒരിക്കൽ മമ്മൂട്ടിക്കൊപ്പം നാഷണൽ അവാർഡ് സ്വീകരിക്കാൻ പോയപ്പോഴുള്ള അനുഭവം ശ്രീനിവാസൻ പങ്കുവെച്ചതാണ് വീണ്ടും വൈറലാകുന്നത്.
ചിന്താവിഷ്ടയായ ശ്യാമളയ്‌ക്ക് നാഷണൽ അവാർഡ് ലഭിച്ച സമയം മമ്മൂട്ടിക്കും അതേ വർഷം അഭിനയത്തിന് നാഷണൽ അവാർഡുണ്ടായിരുന്നു. മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്ക് മാത്രമല്ല അജയ് ദേവ്ഗണിനും കൂടിയായിരുന്നു. ഇരുവരും ആ വർഷം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് എടുക്കുകയായിരുന്നു.
ഡൽഹിയിൽ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സദസിൽ ഇരിക്കുകയാണ് ഞാനും മമ്മൂട്ടിയും. ഞങ്ങൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തിട്ടില്ല അപ്പോൾ. ഊഴത്തിന് കാത്തിരിക്കുകയാണ്. ആങ്കർ വേദിയിൽ നിന്ന് മമ്മൂട്ടിയുടെ പ്രൊഫൈൽ വിശദീകരിക്കുന്നുണ്ട്. അന്ന് പ്രസിഡന്റ് കെ.ആർ നാരായണനായിരുന്നു. രണ്ടാം തവണയാണ് മമ്മൂട്ടിക്ക് പുരസ്കാരം കിട്ടുന്നതെന്ന് അതിനിടയിൽ ആങ്കർ പറഞ്ഞു. അത് കേട്ടതും മമ്മൂട്ടി സദസിൽ ഇരുന്ന് നോ എന്ന് പറഞ്ഞ് ഒറ്റ അലറൽ.
കെ. ആർ നാരായണൻ അടക്കം ഞെട്ടിപ്പോയി. ആ ഞെട്ടൽ മരിക്കുന്നത് വരെ അദ്ദേഹത്തിന് മാറിയിരുന്നില്ല. മമ്മൂട്ടി അങ്ങനെ അലറാൻ കാരണം മമ്മൂട്ടിക്ക് അത് മൂന്നാമത്തെ നാഷണൽ അവാർഡായിരുന്നു. കെ. ആർ നാരായണന് പിന്നീട് അസുഖം മാറിയിട്ടില്ല. ഹാർട്ട് അറ്റാക്കാ… അദ്ദേഹം പേടിച്ച് പോയി.മമ്മൂട്ടിയെപ്പോലൊരാൾ നോ എന്ന് പറഞ്ഞ് അലറുകയായിരുന്നു. അദ്ദേഹം കരുതി വെടിവെപ്പോ എന്താ ആണെന്ന്. ആങ്കറെ കൊണ്ട് തിരുത്തി പറയിപ്പിക്കുകയും ചെയ്തു എന്നാണ് ശ്രീനിവാസൻ പറയുന്നത്.
















