ഇസ്ലാമാബാദ് : എല്ലാത്തിനും ചൈനയിലേക്ക് കൈ നീട്ടുന്ന ഒരു രാജ്യമായി പാകിസ്ഥാൻ മാറിയിരിക്കുന്നു. പാകിസ്ഥാനും ചൈനയും ബഹിരാകാശ മേഖലയിൽ വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായിട്ടാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 ൽ പാകിസ്ഥാന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയെ ബഹിരാകാശത്തേക്ക് അയയ്‌ക്കുമെന്ന് ചൈന അടുത്തിടെ പറഞ്ഞിരുന്നു.
എല്ലാം ശരിയാണെങ്കിൽ ചൈനയുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത പൗരന്മാരുടെ പട്ടികയിൽ പാകിസ്ഥാനും ഇനി ഉൾപ്പെടും. അതേ സമയം ബഹിരാകാശ മേഖലയിൽ ചൈനയും പാകിസ്ഥാനും തമ്മിലുള്ള സഹകരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചിട്ടുണ്ട്. ചൈനയുടെ ബഹിരാകാശ ഏജൻസിയായ സിഎൻഎസ്എ (ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ) യും പാകിസ്ഥാന്റെ ബഹിരാകാശ ഏജൻസിയായ സൂപ്പർകോ (സ്പേസ് & അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷൻ) യും തമ്മിലുള്ള പങ്കാളിത്തമാണ് ശക്തിപ്പെട്ടത്.
1961ലാണ് പാകിസ്ഥാൻ സൂപ്പർകോ സ്ഥാപിച്ചത്. ആദ്യത്തെ റോക്കറ്റ് ‘റഹ്ബർ-1’ 1962-ൽ വിക്ഷേപിച്ചു, അത് അക്കാലത്ത് ഒരു വലിയ നേട്ടമായിരുന്നു. ഇതിനുശേഷം പാകിസ്ഥാന്റെ പദ്ധതികൾ കുറയുകയും ആദ്യത്തെ ഉപഗ്രഹമായ ‘ബദർ-1’ 1990-ൽ വിക്ഷേപിക്കുകയും ചെയ്തു. 1990-ന് ശേഷം, പാകിസ്ഥാൻ വീണ്ടും ബഹിരാകാശ മേഖലയിൽ മുന്നേറാൻ ശ്രമിക്കുന്നതായി തോന്നിയെങ്കിലും അത് നടന്നില്ല.
ഇതിനുശേഷം 2018-ൽ ചൈന പാകിസ്ഥാനുവേണ്ടി ‘PRSS-1’ എന്ന പേരിൽ ഒരു റിമോട്ട് സെൻസിംഗ് ഉപഗ്രഹം വിക്ഷേപിച്ചത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഭീഷണികളെ നിരീക്ഷിക്കാനും അവയോട് പ്രതികരിക്കാനുമുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിനായിട്ടായിരുന്നു ഈ ഉപഗ്രഹം വിക്ഷേപിച്ചത്.
















