കൊല്ലം: സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് രണ്ടുവര്‍ഷമായി മൊത്തം ലഭിച്ചത് 1597.48 കോടി രൂപ. 2024-25ല്‍ 855.90 കോടി രൂപയുടെയും 2025-26ല്‍ 741.58 കോടി രൂപയുടെയും അംഗീകാരമാണ് നല്‍കിയതെന്ന് കേന്ദ്രവിദ്യാഭ്യാസവകുപ്പ് മന്ത്രി ജയന്ത് ചൗധരി ലോക്‌സഭയില്‍ വ്യക്തമാക്കി.
സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് ഫണ്ട് അനുവദിക്കാത്തതിനാലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ കാലതാമസമെന്നും ഇതുപരിഹരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്നും വ്യക്തമാക്കിയ കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി. വിദ്യാഭ്യാസം സമവര്‍ത്തി പട്ടികയിലെ വിഷയമാണ്. ഭൂരിഭാഗം സ്‌കൂളുകളും സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഭരണനിയന്ത്രണത്തിലാണ്. പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നടത്തുന്നതിന്റെയും വ്യവസ്ഥപ്രകാരം ഫണ്ട് വാങ്ങിയെടുക്കുന്നതിന്റെയും പ്രധാന പങ്ക് സംസ്ഥാന സര്‍ക്കാരിനാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് വ്യവസ്ഥകള്‍ പ്രകാരം പദ്ധതി നടപ്പിലാക്കി തുക വാങ്ങിയെടുക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. സമഗ്രശിക്ഷാ പദ്ധതിപ്രകാരം 2022-23ല്‍ 178.16 കോടി രൂപയും 2023-24ല്‍ 141.65 കോടി രൂപയും ഉള്‍പ്പെടെ 319.81 കോടി രൂപ കേരളത്തിന് നല്‍കി. എന്നാല്‍ 2024-25ല്‍ ഒരുതുകയും പദ്ധതി പ്രകാരം കേരളത്തിന് നല്‍കിയിട്ടില്ല. സ്റ്റാര്‍സ് പ്രകാരം 2022-23ല്‍ 107.03 കോടി രൂപയും 2023-24ല്‍ 150.56 കോടി രൂപയും 2024-25 ല്‍ 203.73 കോടി രൂപയും ഉള്‍പ്പെടെ 461.32 കോടി രൂപ കേരളത്തിന് നല്‍കി.
സമഗ്രശിക്ഷ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. സമഗ്ര ശിക്ഷയുടെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരും കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ നടപ്പാക്കുന്നു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ആവശ്യകത കണക്കിലെടുത്ത് സമര്‍പ്പിക്കുന്ന വാര്‍ഷിക ആക്ഷന്‍ പ്ലാനും ബജറ്റും പരിഗണിച്ച് പദ്ധതിയുടെ വ്യവസ്ഥകള്‍ക്കും സാമ്പത്തികമായ നിബന്ധനകള്‍ക്കും വിധേയമായി പദ്ധതികള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കും. ധനകാര്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
















