തിരുവനന്തപുരം: സിനിമാ മേഖലയിലെ വിഷയങ്ങളിൽ അടൂർ ഗോപാലകൃഷ്ണൻ ഉയർത്തിയ അഭിപ്രായങ്ങൾ വിവാദവും ചർച്ചയുമാക്കുന്നവർ അതേ വേദിയിൽ സിനിമാ ലോകത്തെ പ്രമുഖനായ ശ്രീകുമാരൻ തമ്പി ഉയർത്തിയ വിഷയം കേട്ടതായി ഭാവിക്കുന്നില്ലെന്ന് ആക്ഷേപം. സംസ്ഥാന ചലച്ചിത്ര നയം നിശ്ചയിക്കുന്ന സിനിമാ കോൺക്ലേവിലായിരുന്നു രണ്ടുപേരുടെയും പ്രസംഗം.
സിനിമാ നിർമ്മാണത്തിന് സർക്കാർ നൽകുന്ന ധനസഹായം ഫലവത്താകാൻ വേണ്ട നടപടികൾ എന്ന നിലയിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ നിർദ്ദേശങ്ങൾ. എസ് സി, എസ്ടി വിഭാഗത്തിൽനിന്നുള്ളവർക്കും വനിതകൾക്കും സിനിമാ നിർമിക്കാൻ ധനസഹായം നൽകുമ്പോൾ അവർക്ക് മൂന്നുമാസത്തെയെങ്കിലും പരിശീലനം നൽകണമെന്നായിരുന്നു അടൂരിന്റെ നിർദ്ദേശം. ഇത് ഖജനാവിലെ പണം പാഴാകാതിരിക്കാനാണ് എന്നെല്ലാം അടൂർ വിശദീകരിച്ചെങ്കിലും എസ് സി, എസ്ടി, വനിതകൾ എന്നിവരെക്കുറിച്ചാണ് പരാമർശിച്ചതെന്നതിനാൽ വിവാദമാകുകയായിരുന്നു. പ്രസംഗത്തിനിടെതന്നെ പ്രതിഷേധം ഉയർന്നത് അടൂരിന്റെ പ്രസംഗം തടസപ്പെടുത്തിയിരുന്നു. അടൂരിനെതിരേ പോലീസ് കേസ് വരെ ആയി. എസ് സി,എസ്ടി കമ്മീഷനിൽ നൽകിയ പരാതിയിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ പോലീസിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.
അടൂരാകട്ടെ് തന്റെ നിലപാടുകൾ ആവർത്തിക്കുകയും വിശദീകരണം നൽകുകയും ചെയ്തു.
എന്നാൽ, അതേ വേദിയിൽ ശ്രീകുമാരൻ തമ്പി ചോദിച്ചത് ഹേമാ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് എന്തായി? അതിന് സർക്കാർ ചെലവഴിച്ച പണം പാഴായില്ലേ? ആക്ഷേപങ്ങൾ ഉന്നയിച്ചവർതന്നെ കേസാകുമെന്നു വന്നപ്പോൾ പിൻമാറിയില്ലേ തുടങ്ങിയ ചോദ്യങ്ങളാണ് ശ്രീകുമാരൻ തമ്പി ചോദിച്ചത്.
പക്ഷേ, ആ വിഷയം ചർച്ചയാകുന്നില്ല, മന്ത്രിമാരോ രാഷ്‌ട്രീയ നേതാക്കളോ അടൂരിന്റെ പ്രസംഗത്തോട് പ്രതികരിക്കുന്ന വനിതകളോ പരാമർശിക്കുന്നില്ല. ഇത് ഇരട്ടത്താപ്പാണെന്ന വിമർശനം വ്യാപകമാകുകയാണ്.
സിനിമാ മേഖലയിൽ വനിതാ പ്രവർത്തകർ പലതരത്തിൽ ചൂഷണ വിധേയരാകുന്നുവെന്ന ആക്ഷേപം വ്യാപകമായപ്പോഴാണ് 2017 ൽ പിണറായി സർക്കാർ ഈ വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ഉപദേശക സമിതി ഉണ്ടാക്കിയത്. ജസ്റ്റീസ് ഹേമ അദ്ധ്യക്ഷയും നടി ശാരദ, കെ.ബി. വത്സലകുമാരി ഐഎഎസ് എന്നിവർ അംഗങ്ങളുമായാണ് സമിതി രൂപീകരിച്ചത്.
വനിതാ സിനിമാ പ്രവർത്തകർ ഈ സമിതിക്ക് തെളിവുകൊടുക്കാനും മറ്റും മത്സരിച്ചു. 300 പേജുള്ള റിപ്പോർട്ട് സർക്കാരിന് 2019 ഡിസംബറിൽ സമർപ്പിക്കുകയും ചെയ്തു. പക്ഷേ 2024 വരെ പിണറായി സർക്കാർ ഈ റിപ്പോർട്ടിൽ ഒരു നടപടിക്കും തയാറായില്ല. ഹൈക്കോടതി ഇടപെട്ട് വ്യവസ്ഥകളോടെ റിപ്പോർട്ട് പരസ്യമാക്കാമെന്ന് നിർദ്ദേശിച്ചു. സർക്കാർ ഈ റിപ്പോർട്ടിന്മേൽ ഒരു പ്രത്യേക ഇൻവസ്റ്റിഗേഷൻ ടീമിനെയും നിയോഗിച്ചു. എന്നാൽ, പരാതിക്കാർതന്നെ കേസിൽനിന്ന് പിൻമാറിയെന്നാണ് ശ്രീകുമാരൻ തമ്പി മന്ത്രിമാർ പങ്കെടുത്ത സർക്കാർ പരിപാടിയിൽ വെളിപ്പെടുത്തിയത്. എന്നാൽ ഈ വിഷയം ചർച്ച ചെയ്യാൻ ആരും തയാറാവുന്നില്ല എന്നത് ശ്രദ്ധേയമാണ്.
















