ന്യൂദൽഹി : ഭീഷണികൾക്ക് മുന്നിൽ തല കുനിക്കില്ലെന്ന് ഉറപ്പിച്ച് ഇന്ത്യ . ഇന്ത്യൻ എണ്ണ ശുദ്ധീകരണശാലകൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് സൂചന . ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ ഇറക്കുമതി താൽക്കാലികമായി നിർത്തിയിട്ടില്ലെന്നും വിതരണ തീരുമാനങ്ങൾ “വില, ക്രൂഡിന്റെ ഗ്രേഡ്, ഇൻവെന്ററികൾ, ലോജിസ്റ്റിക്സ്, മറ്റ് സാമ്പത്തിക ഘടകങ്ങൾ” എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത് .
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ സർക്കാർ എണ്ണ കമ്പനികൾക്ക് ഒരു നിർദ്ദേശവും നൽകിയിട്ടില്ല. ഇവ ദീർഘകാല എണ്ണ കരാറുകളാണ് . ഒറ്റരാത്രികൊണ്ട് വാങ്ങുന്നത് നിർത്തുന്നത് അത്ര എളുപ്പമല്ല . ഇന്ത്യൻ എണ്ണ ശുദ്ധീകരണശാലകൾ അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും, സർക്കാർ വൃത്തങ്ങൾ പറയുന്നു.
2018 ൽ റഷ്യയിൽ നിന്നും എസ്-400 ട്രയംഫ് വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പ് വച്ചതും യുഎസിന്റെ ഉപരോധഭീഷണിയെ തള്ളിയാണ് .റഷ്യയുമായി കരാറിൽ ഏർപ്പെട്ടാൽ എതിരാളിയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നവർക്കു മേൽ യുഎസ് ഏർപ്പെടുത്തുന്ന ഉപരോധം (സിഎടിഎസ്എ) ഇന്ത്യയ്‌ക്ക് മേലും ഏർപ്പെടുത്തുമെന്നായിരുന്നു അന്നും യുഎസിന്റെ ഭീഷണി.എന്നാൽ യു എസിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് അന്ന് ഇന്ത്യൻ പ്രതിരോധമന്ത്രിയായിരുന്ന നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.മാത്രമല്ല റഷ്യയുമായി നിലനിൽക്കുന്ന പ്രതിരോധ മേഖലയിലെ ബന്ധം ദൃഢമായതാണെന്ന് പല ചർച്ചയിലും ഇന്ത്യ അമേരിക്കയോട് വ്യക്തമാക്കിയിരുന്നു.
അതേസമയം റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതിനെയും റഷ്യ തള്ളിക്കളഞ്ഞു.ട്രംപ് ഭീഷണി നാടകം തുടരുകയാണെന്നും റഷ്യ, ഇറാനോ ഇസ്രയേലോ അല്ലെന്ന് ഓർക്കണമെന്നും മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് വ്യക്തമാക്കിയിരുന്നു.
















