കശ്മീർ : കശ്മീരിലെ കുൽഗാമിൽ വെള്ളിയാഴ്ച രാത്രി മുതൽ സൈന്യവും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഒരു ഭീകരനെ സൈന്യം ഇതിനോടകം വധിച്ചു. കുൽഗാം ജില്ലയിലെ അഖൽ പ്രദേശത്ത് ആണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്. എസ്‌ഒജി, ജമ്മു കശ്മീർ പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ ഈ ഓപ്പറേഷനിൽ പങ്കെടുക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുൽഗാം ജില്ലയിലെ ദേവ്‌സർ പ്രദേശത്തെ അഖലിൽ സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. ഈ പ്രദേശത്ത് മൂന്നോ നാലോ തീവ്രവാദികളെ കണ്ടതായി പ്രദേശവാസികൾ സേനയെ അറിയിച്ചിരുന്നു. തുടർന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചു. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള വനത്തിലേക്ക് നീങ്ങാൻ തുടങ്ങിയ സൈന്യത്തിന് നേർക്ക് ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർത്തു. തുടർന്ന് സ്വയം രക്ഷിക്കാൻ സൈനികർ തിരിച്ചടിക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്.
അതേ സമയം അനന്ത്‌നാഗിൽ ആയുധശേഖരവുമായി തീവ്രവാദികളുടെ മൂന്ന് സഹായികളെ സൈന്യം പിടികൂടിയിരുന്നു. കൂടാതെ പുൽവാമയിൽ ഒരു വലിയ ഭീകരാക്രമണത്തിനുള്ള പദ്ധതിയും സൈന്യം പരാജയപ്പെടുത്തിയതായും അറിയിച്ചിരുന്നു.
















