തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതലപ്പൊഴിയിലെ അപകടങ്ങളെ ഭയക്കേണ്ടതില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യൻ. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണ ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലൂ ഗ്രീൻ രീതിയിൽ പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന ഫിഷിങ് ഹാർബറാണ് മുതലപ്പൊഴിയിൽ ഒരുങ്ങുന്നതെന്നും, ഏറ്റവും ആധുനികമായ സൗകര്യങ്ങൾ ഇവിടെ ഉണ്ടാകുമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു.
കാസർകോട്, പുതിയാപ്പ, പൊന്നാനി, കൊയിലാണ്ടി, അർത്തുങ്കൽ എന്നിവിടങ്ങളിലും ഹാർബറുകൾ വികസിക്കുന്നുണ്ടെന്ന് ജോർജ് കുര്യൻ പറഞ്ഞു. മൊത്തം പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രം വഹിക്കുന്ന ഒൻപത് സംയോജിത ആധുനിക മത്സ്യബന്ധന ഗ്രാമങ്ങളുടെ (ഇന്റർഗ്രേറ്റഡ് മോഡേൺ ഫിഷിങ് വില്ലേജുകൾ) നിർമാണവും കേരളത്തിൽ പുരോഗമിക്കുന്നുണ്ട്. 50 കോടി രൂപ ചെലവിൽ ആലുവയിൽ ഒരു മത്സ്യ മാർക്കറ്റും വരികയാണ്. ആധുനിക രീതിയിലുള്ള വൃത്തിയാക്കൽ, സംസ്കരണം, വിപണന സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ആവശ്യക്കാർക്ക് ഓൺലൈൻ വഴി മത്സ്യം വാങ്ങാനുള്ള സൗകര്യവും ഒരുക്കും.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് വീടുകളിലേക്കും മറ്റ് അവശ്യ ഘട്ടങ്ങളിലും ആശയവിനിമയം നടത്താനായി ഐഎസ്ആർഓയുമായി ചേർന്ന് സൗജന്യമായി ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കുന്ന പദ്ധതിയും കേന്ദ്ര ഗവൺമെൻ്റ് ആവിഷ്കരിച്ചിട്ടുണ്ടെന്ന് ജോർജ് കുര്യൻ വിശദീകരിച്ചു. മുതലപ്പൊഴിയിൽ സംസ്ഥാന ഗവൺമെൻ്റ് പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസത്തിനകം കേന്ദ്ര അനുമതി നൽകിയതായും അദ്ദേഹം പറഞ്ഞു.
177 കോടി രൂപ ചെലവിൽ പുരോഗമിക്കുന്ന പദ്ധതിയുടെ കേന്ദ്ര വിഹിതം 106 കോടി രൂപയാണ്. പ്രധാൻമന്ത്രി മത്സ്യസമ്പദാ യോജനയിൽ ഉൾപ്പെടുത്തിയാണ് മുതലപ്പൊഴി ഹാർബറിന്റെ നിർമാണപ്രവർത്തനം യാഥാർഥ്യമാക്കിയിരിക്കുന്നത്. തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വർദ്ധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രെഡ്‌ജിംഗ്, പെരുമാതുറ ഭാഗത്തെ വാർഫ്, ലേലപ്പുര എന്നിവയുടെ നീളം കൂട്ടൽ, കടമുറികൾ, ലോഡിംഗ് ഏരിയ എന്നീ ഘടകങ്ങളും, താഴംപള്ളി ഭാഗത്തെ ലേലപ്പുരയുടെ നീളം കൂട്ടൽ, ശൗചാലയ ബ്ലോക്കിന്റെ നിർമ്മാണം, കടമുറികൾ, വിശ്രമ മുറികൾ, ലോഡിംഗ് ഏരിയ, പാർക്കിംഗ് ഏരിയ, ഇൻ്റേണൽ റോഡ് എന്നീ ഘടകങ്ങളും, വൈദ്യുതീകരണം, ജലവിതരണ സംവിധാനം, സ്മാർട്ട് & ഗ്രീൻ ഹാർബർ എന്നീ ഘടകങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈൻ വഴി മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചത്. മുതലപ്പൊഴി തുറമുഖ പദ്ധതിയ്‌ക്കായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നടത്തിയ ശ്രമങ്ങളെ മുഖ്യമന്ത്രി ചടങ്ങിൽ പ്രകീർത്തിച്ചു.
സംസ്ഥാന ഫിഷറീസ്, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായിരുന്നു. ചിറയിൻകീഴ് എം എൽ എ വി ശശി, ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബി അബ്ദുൽ നാസർ, തിരുവനന്തപുരം അതിരൂപതയിലെ ഫാദർ ലൂസിയാൻസ് തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
















