കിൻഷാസ : കിഴക്കൻ കോംഗോയിലെ ഒരു പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമതർ ആക്രമണം നടത്തി. ഞായറാഴ്ച നടന്ന ആക്രമണത്തിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെട്ടു. കിഴക്കൻ കോംഗോയിലെ കൊമാണ്ടയിലുള്ള ഒരു കത്തോലിക്കാ പള്ളി സമുച്ചയത്തിൽ പുലർച്ചെ ഒരു മണിയോടെ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) അംഗങ്ങളാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ നിരവധി വീടുകളും കടകളും കത്തിനശിച്ചു. 21-ലധികം പേർക്ക് വെടിയേറ്റു, കുറഞ്ഞത് മൂന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതായി കണ്ടെത്തിയെന്ന് പ്രദേശിക ഭരണകൂടം അറിയിച്ചു. നിരവധി വീടുകൾ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്. തിരച്ചിൽ തുടരുകയാണെന്നും കൊമാണ്ടയിലെ സിവിൽ സൊസൈറ്റി കോർഡിനേറ്റർ ഡിയുഡോണെ ഡുറന്തബോ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
കൊമാണ്ട സ്ഥിതിചെയ്യുന്ന ഇറ്റൂരി പ്രവിശ്യയിലെ ഒരു കോംഗോളിയൻ സൈനിക വക്താവ് 10 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ഇറ്റൂരിയിലും ഈ സംഘം ഡസൻ കണക്കിന് ആളുകളെ കൊലപ്പെടുത്തിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള എഡിഎഫ്, ഉഗാണ്ടയ്‌ക്കും കോംഗോയ്‌ക്കും ഇടയിലുള്ള അതിർത്തി മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു വിമത ഗ്രൂപ്പാണ്. ഇവർ സിവിലിയൻ ജനതയ്‌ക്കെതിരെ ആവർത്തിച്ച് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഉഗാണ്ടയിലെ യോവേരി മുസേവേനിയോടുള്ള അതൃപ്തിയെത്തുടർന്ന് 1990 കളുടെ അവസാനത്തിൽ പ്രത്യേക ചെറിയ ഗ്രൂപ്പുകൾ ചേർന്നാണ് എഡിഎഫ് രൂപീകരിച്ചത്.
2002 ൽ ഉഗാണ്ടൻ സേനയുടെ സൈനിക ആക്രമണങ്ങളെത്തുടർന്ന് ഈ സംഘം അയൽരാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് അതിന്റെ പ്രവർത്തനങ്ങൾ മാറ്റിയിരുന്നു. അതിനുശേഷം ആയിരക്കണക്കിന് സാധാരണക്കാരുടെ കൊലപാതകത്തിന് ഉത്തരവാദികളായി. 2019 ൽ അവർ ഇസ്ലാമിക് സ്റ്റേറ്റിനോട് ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. ഈ കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് ഒരു ഇസ്ലാമിക സർക്കാരിനെയാണ് എഡിഎഫിന്റെ നേതൃത്വം വിഭാവനം ചെയ്യാൻ ശ്രമിക്കുന്നത്.















