കണ്ണൂര്‍: ജയില്‍ ചാടിയ കൊടുംകുറ്റവാളി ചാര്‍ളി തോമസിനെ (ഗോവിന്ദച്ചാമി) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്ത് അയച്ചത്. അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും.
നേരത്തേ ജയില്‍ ചാടിയ സംഭവത്തില്‍ ചാര്‍ളി തോമസിനെ (ഗോവിന്ദച്ചാമി)യെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
ഒന്നര മാസത്തെ ആസൂത്രണത്തിന് ശേഷമാണ് ജയില്‍ ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയത്.ജയിലിന്റെ അഴികള്‍ മുറിക്കാന്‍ ഏകദേശം ഒന്നര മാസത്തോളമെടുത്തു.മുറിച്ചത് പുറത്തുനിന്ന് കാണാതിരിക്കാന്‍ തുണികൊണ്ട് കെട്ടിവച്ചു. ജയില്‍ ചാടിയതിന് ശേഷം ഗുരുവായൂരില്‍ എത്തി മോഷണം നടത്തി കിട്ടുന്ന പണവുമായി മറ്റ് ഏതെങ്കിലും സംസ്ഥാനത്തേക്ക് രക്ഷപെടാനായിരുന്നു പദ്ധതി. ജയിലിലെ മതില്‍ ചാടുന്നതിനായി പാല്‍പ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചെന്നാണ് മൊഴി.
റെയില്‍വേ സ്റ്റേഷന്‍ എവിടെയാണെന്ന് കൃത്യമായി അറിയാത്തതുകൊണ്ടാണ് ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്ന് ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു.ജയിലിനുള്ളില്‍ വച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പ്രതി മൊഴി നല്‍കി.
കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്ളോക്ക് ബിയിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. അടുത്തിടെ വരെ സെല്ലില്‍ ഇയാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ച് മാസങ്ങളായി ഒരു തമിഴ്നാട്ടുകാരന്‍ കൂടി ഈ സെല്ലില്‍ ഉണ്ട്.ഒപ്പം ചാടാന്‍ താനും പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാന്‍ കഴിയാത്തതിനാല്‍ പുറത്ത് കടക്കാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
വെളളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഒളിച്ചിരിക്കെയാണ് ഇയാളെ കണ്ടെത്തിയത്.
















