മൂന്നു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം നിലവില്‍ വന്ന ഭാരതം-ബ്രിട്ടണ്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഇരു രാജ്യങ്ങളേയും പല മേഖലകളിലും വലിയ നേട്ടം കൈവരിക്കാന്‍ സഹായിക്കുന്നതാണ്. ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമറും ഒപ്പുവച്ച കരാര്‍ ഇരുരാജ്യങ്ങളുടേയും വികസനരംഗത്ത് നാഴികക്കല്ലായേക്കും. ഭാരതത്തെ സംബന്ധിച്ചു രാജ്യാന്തര രംഗത്തു കൈവരിക്കുന്ന വലിയ നേട്ടവുമാണ്. ഒരു വികസിത രാജ്യവുമായി, ഒരു പതിറ്റാണ്ടിനിടയില്‍ ഭാരതം ഒപ്പുവയ്‌ക്കുന്ന ആദ്യ വ്യാപാരക്കരാറാണിത്. രാജ്യാന്തര, ആഭ്യന്തര നടപടിക്രമങ്ങള്‍ക്കു ശേഷമേ കരാര്‍ നടപ്പില്‍ വരികയുള്ളു. മെയ് മാസത്തില്‍ അന്തിമരൂപത്തിലെത്തിയ കരാറിന് ഭാരത മന്ത്രി സഭ അംഗീകാരം നല്‍കിയിരുന്നു. രാഷ്‌ട്രാന്തര രംഗത്ത് നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ സധൈര്യം മുന്നോട്ടുപോവുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ഭാരതത്തിന്റെ കരുത്തിന്റേയും നയതന്ത്ര വിജയത്തിന്റേയും കൃത്യമായ ഉദാഹരണവും കൂടിയാണിത്. പ്രത്യേകിച്ച്, വ്യാപര രംഗത്ത് ഭാരതം അടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ഏറിവരുന്ന സാഹചര്യത്തില്‍. തീരുവ വലിയ തോതില്‍ വര്‍ധിപ്പിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും മറ്റു രാജ്യങ്ങളെ ശ്വാസം മുട്ടിക്കുന്ന അമേരിക്കന്‍ നയത്തിനുള്ള മറുപടിയായി ഇതിനെ കണക്കാക്കാം. അതുകൊണ്ടുതന്നെ രാജ്യാന്തര രംഗത്ത് ഈ കരാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടേക്കും. അതിന്റെ പ്രതിഫലനം മറ്റു പല രാജ്യങ്ങളുടേയും സമീപനത്തില്‍ പ്രകടമാവുകയും ചെയ്തേക്കും.
തീരുവയില്‍ വരുന്ന മാറ്റത്തിനനുസരിച്ച് ഇരുരാജ്യങ്ങളിലും കയറ്റിറക്കുമതിയില്‍ വലിയ വര്‍ധനവു പ്രതീക്ഷിക്കാം. ബ്രെക്സിറ്റിനെത്തുടര്‍ന്നുള്ള സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന ബ്രിട്ടന് കരാര്‍ വലിയ ആശ്വാസം പകര്‍ന്നേക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ അവിടത്തെ രാഷ്‌ട്രീയ രംഗം അടക്കമുള്ള വിവിധ മേഖലകളെ ബാധിച്ചിരുന്നു. രാഷ്‌ട്രീയ അസ്ഥിരതയുടെ കാലമാണ് കുറച്ചു വര്‍ഷങ്ങളായി അവിടെ. പ്രധനമന്ത്രിമാര്‍ മാറിമാറി വന്നു. നയങ്ങളും അടിക്കടി മാറി. അതിന്റെ ഫലമായി അവര്‍ നടപ്പാക്കിയ വീസ നിയന്ത്രണങ്ങള്‍ ഭാരതത്തില്‍ നിന്ന് അടക്കമുള്ള തൊഴില്‍ അന്വേഷകരേയും വിദ്യാര്‍ഥികളേയും വല്ലാതെ ബാധിക്കുകയും ചെയ്തിരുന്നു. വീസ നിയമത്തില്‍ വന്ന മാറ്റം മൂലം, പഠനത്തോടൊപ്പം ജോലിയും ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടമായതോടെ ഭാരതത്തില്‍ നിന്നുള്ള ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കു മടങ്ങിപ്പോരേണ്ടിവന്നിരുന്നു. സാമ്പത്തികനിലയില്‍ വരുന്ന മാറ്റം ഈ രംഗത്തും മാറ്റം കൊണ്ടുവന്നേക്കും.
സാമ്പത്തികമായ നേട്ടം മാത്രമല്ല കരാറിന്റെ ഗുണഫലം. പല മേഖലകളിലും അതു ചലനങ്ങളുണ്ടാക്കും. ഭാരതത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ബ്രിട്ടനിലെ ഇറക്കുമതി ചുങ്കം കുറയുമ്പോള്‍ സ്വാഭാവികമായും അങ്ങോട്ടുള്ള കയറ്റുമതി വര്‍ധിക്കും. അത്, അത്തരം വസ്തുക്കളുടെ ഇവിടത്തെ നിര്‍മാണ രംഗത്തു പ്രതിഫലിക്കും. നിര്‍മാണം വര്‍ധിക്കുമ്പോള്‍ അത് പുതിയ മേഖലകള്‍ തുറക്കുകയും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. അങ്ങനെ ഇരു രാജ്യങ്ങളിലും നിര്‍മാണ, വ്യാപാര, തൊഴില്‍ മേഖലകളില്‍ സമഗ്രമായ വികസനത്തിനു വഴിതുറക്കപ്പെടും. പരസ്പര വ്യാപാര ബന്ധങ്ങളില്‍ ഇതിന്റെ മെച്ചം പ്രതിഫലിക്കുകയും ചെയ്യും. പരസ്പര വ്യാപാരം അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇരു രാജ്യങ്ങള്‍ക്കും ജിഡിപിയില്‍ വലിയ വളര്‍ച്ചയുണ്ടാകാനും ഇതു സഹായിക്കും. കരാര്‍ പ്രകാരം ഭാരതം കയറ്റുമതി ചെയ്യുന്ന 99 ശതമാനം വസ്തുക്കളും ഇനി തീരുവ കൂടാതെ ബ്രിട്ടണ്‍ന്റെ മാര്‍ക്കറ്റില്‍ വിറ്റഴിക്കാം. നിലവില്‍ ഇവയ്‌ക്ക് നാലു മുതല്‍ 16 ശതമാനം വരെ തീരുവയുണ്ട്. ഇവയില്‍ തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രാസവസ്തുക്കള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. തിരിച്ച്, ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ബീവറേജ് ഉല്‍പ്പന്നങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ചോക്ളേറ്റ്, ബിസ്‌കറ്റ് തുടങ്ങിയവയ്‌ക്ക് ഭാരതത്തില്‍ തീരുവ ഗണ്യമായി കുറയും. അധികാരമേറ്റ ശേഷം നാലാം തവണ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറച്ച കാല്‍വയ്‌പ്പാണ് ഇത്തവണ ആ രാജ്യത്തു നടന്നത്.












