തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി ബ്രിട്ടനിലേക്ക് മടങ്ങി. ഒരു മാസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്ന യന്ത്ര തകരാർ പരിഹരിച്ചതിന് പിന്നാലെയാണ് വിമാനം മടങ്ങുന്നത്. പരീക്ഷണ പറക്കലിനു ശേഷമാണ് കേന്ദ്ര ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങളുടെ ക്ലിയറൻസ് പൂർത്തിയാക്കി കൊണ്ട് വിമാനം ബ്രിട്ടനിലേക്ക് മടങ്ങിയത്.
അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലില്‍ നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനം ജൂണ്‍ 14ന് രാത്രിയാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഇന്ധനക്കുറവിനെ തുടര്‍ന്നാണ് ലാന്‍ഡിങ് എന്ന് ആദ്യഘട്ടത്തില്‍ പറഞ്ഞെങ്കിലും പിന്നീട് ഹൈഡ്രോളിക് സംവിധാനത്തിനുള്‍പ്പെടെ ഗുരുതര തകരാറുകള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. യുദ്ധക്കപ്പലില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് പരിഹരിക്കാനാകാതെ വന്നതോടെ യുദ്ധവിമാനം പരിശോധിക്കാനും വിലയിരുത്താനും ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെ 24 പേരടങ്ങുന്ന സംഘം ജൂലൈ 6 ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുദ്ധവിമാനം വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. തകരാര്‍ പരിഹരിച്ചതോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ വിമാനം ഇന്നലെ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ നിന്ന് പുറത്തിറക്കി പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു.
വാടക നിശ്ചയിക്കുന്നത്ഭാരം കണക്കാക്കി
വിമാനത്തിന്റെ പരമാവധി ടേക്ക് ഓഫ് ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത്. 10.7 മെട്രിക് ടണ്‍ ഭാരമുള്ള ചെറിയ ജെറ്റ് വിമാനങ്ങള്‍ പ്രതിദിന വാടകയായി നല്‍കേണ്ടത് 5,000 രൂപയാണ്. 45.2 മെട്രിക് ടണ്‍ ഭാരമുള്ള വിമാനങ്ങള്‍ക്ക് 50,000 രൂപ വരെ ഈടാക്കും. 27.3 മെട്രിക് ടണ്ണാണ് എഫ് 35 യുദ്ധവിമാനത്തിന്റെ ഭാരം. അതിനാല്‍ ഏകദേശം 26,261 രൂപയോളം പ്രതിദിന വാടകയായി നല്‍കേണ്ടി വരുമെന്നാണ് ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ലാന്‍ഡിങ് ചാര്‍ജ് ഇനത്തിലും വന്‍ തുക നല്‍കേണ്ടിവരും. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും. 11 കോടി ഡോളര്‍ വില വരുന്ന വിമാനമാണ് എഫ് 35. ഇതിന് 14 മീറ്റര്‍ നീളവും 11 മീറ്ററോളം വീതിയുമുണ്ട്.













