ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ യെമന്‍ സര്‍ക്കാരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടെന്നും വധശിക്ഷ നീട്ടിവെയ്‌പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ഈ വാദം തുടരുന്ന സമയത്തും നിമിഷപ്രിയയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി സുപ്രീംകോടതിയെ അറിയിച്ചു. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജൂലായ് 14 തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന്റെ പങ്ക് വിശദീകരിക്കുകയായിരുന്നു അറ്റോര്‍ണി ജനറല്‍.
“ഈ കേസില്‍ ഇടപെടാനുള്ള സര്‍ക്കാരിന് പരിമതികള്‍ ഉണ്ട്. യെമനുമായി ഇന്ത്യയ്‌ക്ക് നയതന്ത്രബന്ധമില്ല, അതിനാല്‍ തന്നെ അവിടെ ഇന്ത്യയ്‌ക്ക് ഒരു സ്ഥാനപതി കാര്യാലയവും ഇല്ല. ഇക്കാരണത്താല്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ ഇന്ത്യയ്‌ക്ക് പരിമിതകള്‍ ഉണ്ട്.”- അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി സുപ്രീംകോടതിയെ അറിയിച്ചു.
ആഭ്യന്തരയുദ്ധം കൊണ്ട് കലുഷിതമായ യെമനില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പോലും ബുദ്ധിമുട്ടാണെന്നും നിമിഷ പ്രിയ കേസില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് സന്ദീപ് മേത്ത നയിക്കുന്ന ബെഞ്ചിന് മുന്‍പാകെ വെങ്കട്ട് രമണി ബോധിപ്പിച്ചു. കൊലചെയ്യപ്പെട്ട യെമന്‍ പൗരനായ തലാലിന്റെ കുടുംബം ദയാധനം സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ ആവശ്യപ്പെട്ട ബ്ലഡ് മണി നല്‍കി കേസ് അവസാനിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.സനയിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ ജൂലായ് 16 ചൊവ്വാഴ്ച വധശിക്ഷയ്‌ക്ക് വിധേയമാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വധശിക്ഷ നീട്ടിക്കിട്ടാന്‍ വേണ്ടി പരമാവധി ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടരുമെന്നും അറ്റോര്‍ണി ജനറള്‍ അറിയിച്ചു.
കേസില്‍ സുപ്രീംകോടതി ഇനി ജൂലായ് 18ന് വാദം തുടരും. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്ര ഇടപെടല്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് സുപ്രീംകോടതിയെ ഹര്‍ജിയുമായി സമീപിച്ചത്. ഈ കേസില്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ചാനലുകള്‍ ഉപയോഗപ്പെടുത്തി നിമിഷപ്രിയയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
















