Kerala

കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി സി ഡോ .മോഹന്‍ കുന്നുമ്മല്‍, ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിച്ചു

ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് പറയുന്നത് ശുദ്ധനുണയാണ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് വിസി മോഹന്‍ കുന്നുമ്മല്‍. ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിസി. സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധി ഉണ്ടായതല്ലെന്നും ഉണ്ടാക്കിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇതിന് കാരണം വൈസ് ചാന്‍സലര്‍ അല്ല.

സര്‍വകലാശാലയെ ഇങ്ങനെ നശിപ്പിക്കാന്‍ ഒരു സംഘം ശ്രമിച്ചാല്‍ എന്തു ചെയ്യും.ഗവര്‍ണറെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചു.ഗവര്‍ണര്‍ യുക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് പറയുന്നത് ശുദ്ധനുണയാണ്.പരീക്ഷ എഴുതാത്ത ആളുകളാണ് ഇത് പറയുന്നതെന്ന് വിസി ആരോപിച്ചു.

രജിസ്ട്രാര്‍ കെഎസ് അനില്‍ കുമാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് വി സിയോടോ സിന്‍ഡിക്കേറ്റിനോടോ ചാന്‍സലാറോടോ ആവശ്യപ്പെട്ടിട്ടില്ല. അദേഹം നേരെ കോടതിയിലേക്കാണ് പോയത്. പിന്നീട് പരാതി ഇല്ലെന്ന് പറഞ്ഞ് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തുവെന്ന് വി സി പറഞ്ഞു.

എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന്റെ രേഖകള്‍ കാണിച്ചിട്ടില്ല. ആരാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് അറിയില്ല. സിന്‍ഡിക്കേറ്റ് കൂടിയിട്ടില്ലെന്നും വൈസ് ചാന്‍സിലര്‍ അധ്യക്ഷത വഹിക്കാതെ സിന്‍ഡിക്കേറ്റ് കൂടാന്‍ കഴിയില്ലെന്നും വിസി പറഞ്ഞു.