പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിയിച്ചു. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകര്‍ന്നു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ശുദ്ധിക്രിയകള്‍ വൈകിട്ട് 6.30ന് ആരംഭിച്ചു.
ഇന്ന് പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകള്‍ നടക്കും. നാളെ പകല്‍ 11നും 12നും മധ്യേയുള്ള കന്നിരാശി മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ. രാവിലെ ഗണപതിഹോമം, ശയ്യയില്‍ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷമാണ് പ്രതിഷ്ഠാ കര്‍മ്മം. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നത്. നിലവിലുള്ള നവഗ്രഹ ശ്രീകോവില്‍ കൂടുതല്‍ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്ന വിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവില്‍ നിര്‍മിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10ന് നടയടയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: