കൊച്ചി: ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് എന്ന സിനിമയുടെ പേര് മാറ്റാൻ തയാറെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു. പേര് വി.ജാനകി എന്ന് മാറ്റാമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. സിനിമയ്‌ക്ക് മേൽ സെൻസർ ബോർഡ് ഏർപ്പെടുത്തിയ വിലക്ക് വിഷയം പരിഹരിച്ച് സിനിമ റിലീസാകാനുള്ള വഴി തുറക്കുന്നു.
ചിത്രത്തിൽ രണ്ട് മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് ഇന്ന് രാവിലെ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ചിത്രത്തിലെ പേരിനൊപ്പം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനിഷ്യൽ കൂടി ചേർത്ത് ‘വി. ജാനകി’ എന്നോ ‘ജാനകി.വി’ എന്നോ ആക്കുകയാണ് സെൻസർ ബോർഡ് മുന്നോട്ടുവച്ചതിൽ ഒരു മാറ്റം. കോടതി രംഗങ്ങളിൽ ജാനകി എന്ന പേര് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. ഈ രണ്ട് മാറ്റങ്ങളും നിർമ്മാതാക്കൾ സമ്മതിക്കുകയായിരുന്നു.
സിനിമയിലെ കഥാപാത്രത്തിന്റെ കോടതി വിചാരണയിൽ പേര് പറയുമ്പോൾ ജാനകിയുടെ മുഴുവൻ പേരുപയോഗിക്കണം, അല്ലെങ്കിൽ ഇനീഷ്യൽ ചേർക്കണം എന്നായിരുന്നു കോടതിയുടെ നിലപാട്. നേരത്തേ 96 മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്. ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു കേസ്. വിചാരണ വേളയിൽ പേര് പരാമർശിക്കുന്നിടത്ത് ജാനകി എന്ന പേര് ഉപയോഗിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തി സിനിമയ്‌ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകണമെന്നാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കവെ പ്രകടിപ്പിച്ച അഭിപ്രായത്തിന്റെ കാമ്പ്.
ഉത്തരവ് വന്ന് വിധിയുടെ പകർപ്പ് കിട്ടിയശേഷമേ സെൻസർ ബോർഡ് ഉയർത്തിയ വിഷയത്തിൽ കോടതിയുടെ വിശദ നിലപാട് അറിയാൻ കഴിയൂ. സിനിമയും സെൻസർ ബോർഡ് തീരുമാനവും വിവാദമായപ്പോൾ ജസ്റ്റീസ് പ്രത്യേക സ്‌ക്രീനിങ് നടത്തി സിനിമ കണ്ടിരുന്നു.











