കൊച്ചി: ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് എന്ന സിനിമയുടെ മേൽ സെൻസർ ബോർഡ് ഏർപ്പെടുത്തിയ വിലക്ക് വിഷയം പരിഹരിച്ച് സിനിമ റിലീസാകാനുള്ള വഴി തുറക്കുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ കോടതി വിചാരണയിൽ പേര് പറയുമ്പോൾ ജാനകിയുടെ മുഴുവൻ പേരുപയോഗിക്കണം, അല്ലെങ്കിൽ ഇനീഷ്യൽ ചേർക്കണം എന്നാണ് കോടതിയുടെ നിലപാട്. വിശദവാദവും അന്തിമ ഉത്തരവും ഉച്ചയക്ക് ശേഷം വന്നേക്കും.
ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു കേസ്. വിചാരണ വേളയിൽ പേര് പരാമർശിക്കുന്നിടത്ത് ജാനകി എന്ന പേര് ഉപയോഗിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തി സിനിമയ്‌ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകണമെന്നാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കവെ പ്രകടിപ്പിച്ച അഭിപ്രായത്തിന്റെ കാമ്പ്.
ഉത്തരവ് വന്ന് വിധിയുടെ പകർപ്പ് കിട്ടിയശേഷമേ സെൻസർ ബോർഡ് ഉയർത്തിയ വിഷയത്തിൽ കോടതിയുടെ വിശദ നിലപാട് അറിയാൻ കഴിയൂ. സിനിമയും സെൻസർ ബോർഡ് തീരുമാനവും വിവാദമായപ്പോൾ ജസ്റ്റീസ് പ്രത്യേക സ്‌ക്രീനിങ് നടത്തി സിനിമ കണ്ടിരുന്നു.
















