ന്യൂദല്‍ഹി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രാത്രി 12 മുതല്‍ ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഡയസനണ് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ദേശീയ പണിമുടക്ക് ദിവസം പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവര്‍ത്തനവും കെഎസ്ആര്‍ടിസി സര്‍വീസുകളും തടസപ്പെടാന്‍ സാധ്യതയുണ്ട്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി ഉള്‍പ്പെടെയുള്ള പത്തോളം സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയേയും സമരം ബാധിക്കും. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
അതേ സമയം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ചുരുക്കം ഓട്ടോകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. റെയില്‍വേ സ്റ്റേഷനില്‍ വരുന്ന യാത്രക്കാര്‍ക്കായി പോലീസ് വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
കോഴിക്കോട് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഇന്നലെ സര്‍വീസ് തുടങ്ങിയ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അതേ സമയം നഗരത്തില്‍ ഏതാനും ഓട്ടോകളും സര്‍വീസ് നടത്തുന്നുണ്ട്.
കൊച്ചിയില്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്ന് രണ്ടു ബസുകള്‍ രാവിലെ സര്‍വീസ് നടത്തി. ദീര്‍ഘദൂര ബസ്സുകള്‍ സ്റ്റാന്‍ഡില്‍ എത്തുന്നുണ്ട്. നഗരത്തില്‍ ചുരുക്കം ചില ഓട്ടോറിക്ഷകളും സര്‍വീസ് നടത്തുന്നുണ്ട്.
















