തിരുവനന്തപുരം: മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ അംഗീകരിച്ച് മന്ത്രിസഭായോഗം. എൻട്രൻസ് കമ്മീഷണറുടെ നിർദേശമാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതോടെ കീം ഫലം ഉടൻ പ്രഖ്യാപിക്കും. സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല എന്നൊരു പ്രത്യേകയും ഇത്തവണ ഉണ്ടാകും. തമിഴ് നാടിന് സമാനമായ രീതിയിലാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരള സിലബസിൽ പ്ലസ് ടു പഠിച്ച വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവന്ന വലിയ പ്രശ്‌നത്തിനാണ് ഇതോടെ ആശ്വാസമായത്. മാർക്ക് ഏകീകരണം വരുമ്പോൾ ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് വിഷയങ്ങളിലെ മാർക്കും കീം സ്‌കോറും ചേർക്കുമ്പോൾ പലർക്കും മാർക്ക് കുറവായിരുന്നു. പ്ലസ് ടുവിന് നല്ല മാർക്ക് വാങ്ങിയ കുട്ടികൾക്ക് പോലും ഏകീകരണം വരുമ്പോൾ 20 മുതൽ 40 വരെ മാർക്കുകളാണ് നഷ്‌ടപ്പെട്ടിരുന്നത്. ഇതിനെതിരെ വ്യാപക പരാതികളും ഉയർന്നിരുന്നു.
തുടർന്നാണ് വിദഗ്‌ദ്ധ സമിതിയെ നിർദേശിച്ചത്. അവർ സർക്കാരിന് മുന്നിൽ വച്ച റിപ്പോർട്ട് പ്രകാരമാണ് ഇപ്പോൾ പുതിയ ഏകീകരണ ഫോർമുല വരാൻ പോകുന്നത്. ഇതോടെ ഏത് സിലബസിൽ പഠിച്ചാലും അവരുടെ മുഴുവൻ മാർക്കും ചേർത്തുകൊണ്ടാകും ഏകീകരണം ഉണ്ടാവുക. അതിനാൽ, ഇനി ഒരു മാർക്ക് പോലും കുറയില്ല. ഇത് ഏറ്റവുമധികം ആശ്വാസം നൽകുന്നത് കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക