ഭോപ്പാല്‍: റെയില്‍വേ മേല്‍പ്പാലം 90 ഡിഗ്രി വളവില്‍ പണിത എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഭോപ്പാലിലെ ഐഷ്ബാഗ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള റെയില്‍വേ മേല്‍പ്പാലമാണ് ഏഴ് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എന്‍ജിനീയര്‍മാര്‍ 90 ഡിഗ്രി വളവില്‍ പണിതത്. തുടര്‍ന്നാണ് അസാധാരണമായി മേല്‍പ്പാലം പണിത എന്‍ജിനീയര്‍മാരെ മധ്യപ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.
രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ഏഴ് എന്‍ജിനീയര്‍മാര്‍ക്കെതിരൊണ് നടപടിയുണ്ടായത്. ചീഫ് എന്‍ജിനീയര്‍മാരായ സഞ്ജയ് ഖണ്ഡെ, ജി.പി. വര്‍മ, ഇന്‍ചാര്‍ജ് എക്സി. എന്‍ജിനിയര്‍ ജാവേദ് ഷക്കീല്‍, ഇന്‍ചാര്‍ജ് സബ് ഡിവിഷണല്‍ ഓഫീസര്‍ രവി ശുക്ല, സബ് എന്‍ജിനിയര്‍ ഉമാശങ്കര്‍ മിശ്ര, അസി. എന്‍ജിനിയര്‍ ഷാഹുല്‍ സക്സേന, ഇന്‍ചാര്‍ജ് എക്സി. എന്‍ജിനിയര്‍ ഷബാന രജ്ജഖ്, റിട്ട. സൂപ്രണ്ട് എന്‍ജിനിയര്‍ എം.പി. സിങ് എന്നിവരാണ് സസ്പെന്‍ഡ് ചെയ്തതെന്ന് പിഡബ്ല്യുഡി അഡിഷണല്‍ ചീഫ് സെക്രട്ടറി നീരജ് മദ്ലോയ് അറിയിച്ചു.
പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്ന ആര്‍ക്കിടെക്റ്റ് പുനിത് ഛദ്ദയുടെ കമ്പനിയേയും ഡിസൈന്‍ കണ്‍സള്‍ട്ടന്റ് ഡൈനാമിക് കണ്‍സള്‍ട്ടന്റ് കമ്പനിയേയും ബ്ലാക്ക്ലിറ്റില്‍ ഉള്‍പ്പെടുത്തിയതായും നീരജ് മദ്ലോയ് കൂട്ടിച്ചേര്‍ത്തു.
മഹാമായ് കാ ബാഗിനും പുഷ്പ നഗറിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിനായാണ് 18 കോടി മുടക്കി റെയില്‍വെ മേല്‍പാലം നിര്‍മിച്ചത്. വിവരം ശ്രദ്ധയില്‍പെട്ട ഉടന്‍തന്നെ വേണ്ട നടപടി കൈക്കൊണ്ടുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് എക്സിലൂടെ അറിയിച്ചു.
സംഭവത്തില്‍ ഡിപ്പാര്‍ട്ടുമെന്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജോലിയില്‍നിന്ന് വിരമിച്ച ഒരു സൂപ്രണ്ട് എന്‍ജിനീയര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: