ന്യൂഡൽഹി: റാഗിങ് തടയുന്നത് സംബന്ധിച്ച ചട്ടങ്ങൾ പാലിക്കാത്തതിന് രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. പട്ടികയിൽ കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളും ഉണ്ട്. പാലക്കാട് ഐഐടിയും കലാമണ്ഡലവുമുൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്. രാജ്യത്തെ മൂന്ന് ഐഐഎമ്മുകളും നാല് ഐഐടികൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും യുജിസിയുടെ 2009-ലെ റാഗിങ് വിരുദ്ധ ചട്ടങ്ങൾ പാലിച്ചിരിക്കണം. ഓരോ അക്കാദമികവർഷത്തിലും പ്രവേശനസമയത്ത് വിദ്യാർഥികളും രക്ഷിതാക്കളും റാഗിങ് വിരുദ്ധ സമ്മതപത്രം സമർപ്പിക്കണമെന്ന് ഇതിൽ പറയുന്നു. സ്ഥാപനങ്ങളും ഇത് നൽകേണ്ടതാണ്. ഇതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും യുജിസി കണ്ടെത്തി. നോട്ടീസ് ലഭിച്ച സ്ഥാപനങ്ങൾ മുപ്പതുദിവസത്തിനകം ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് യുജിസി വ്യക്തമാക്കി.
തിരുവനന്തപുരത്തെ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, മലപ്പുറത്തെ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല, കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല എന്നിവയാണ് നോട്ടീസ് ലഭിച്ച കേരളത്തിലെ മറ്റുസ്ഥാപനങ്ങൾ. പാലക്കാടിന് പുറമേ ബോംബെ, ഖരഗ്പുർ, ഹൈദരാബാദ് ഐഐടികൾക്കും ബോംബെ, റോഹ്ത്തക്, തിരുച്ചിറപ്പള്ളി ഐഐഎമ്മുകൾക്കുമാണ് നോട്ടീസ് ലഭിച്ചത്.
റായ്ബറേലിയിലെ എയിംസിനും ഡൽഹി, ആന്ധ്രാപ്രദേശ്, ഹരിയാണ എന്നിവിടങ്ങളിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുകൾക്കും നോട്ടീസുണ്ട്. ബിഹാറിലെ നളന്ദ സർവകലാശാല, ഉത്തർപ്രദേശിലെ അലിഗഢ് മുസ്‌ലിം സർവകലാശാല, ഹൈദരാബാദിലെ നിപെർ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്), ഇഗ്നോ, കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയ്‌ക്കും നോട്ടീസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: