മുംബൈ: സ്‌കൂളുകളില്‍ ത്രിഭാഷാ നയം നടപ്പാക്കുന്നതു സംബന്ധിച്ച ഭേദഗതി മഹാരാഷ്‌ട്ര സര്‍ക്കാര്‍ റദ്ദാക്കി. ഇതേക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒരു സമിതിയെ നിയോഗിച്ചു.
‘ഏത് നിലവാരത്തിലാണ് ഭാഷാ പഠനം നടപ്പാക്കേണ്ടത്, എങ്ങനെ നടപ്പാക്കണം, വിദ്യാര്‍ത്ഥികള്‍ എന്ത് തിരഞ്ഞെടുക്കണം എന്നിവ തീരുമാനിക്കുന്നതിനായി ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ത്രിഭാഷാ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കും. അതുവരെ, ഏപ്രില്‍ 16 നും ജൂണ്‍ 17 നും പുറപ്പെടുവിച്ച രണ്ട് സര്‍ക്കാര്‍ ഉത്തരവുകളും റദ്ദാക്കുകയാണെന്ന് ‘ മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ മറാത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 1 മുതല്‍ 12 വരെ ക്ലാസുകളില്‍ ത്രി ഭാഷാ നയം അവതരിപ്പിക്കാനുള്ള ഡോ. രഘുനാഥ് മഷേല്‍ക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ മുഖ്യമന്ത്രിയായിരിക്കെ ഉദ്ധവ് താക്കറെ അംഗീകരിച്ചിരുന്നതാണെന്നും ഫഡ്നാവിസ് ചൂണ്ടിക്കാട്ടി.
ഇംഗ്ലീഷ്, മറാത്തി മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്ന 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഏപ്രില്‍ 16 ന് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ജൂണ്‍ 17 ന് ഹിന്ദി ഐച്ഛിക ഭാഷയാക്കി ഉത്തരവ് ഭേദഗതി ചെയ്തു. ഈ ഉത്തരവുകളാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
മുംബൈയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷം ഈ ഉത്തരവുകള്‍ രാഷ്‌ട്രീയ ആയുധമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: